തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ വിളിച്ച് വരുത്തി ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് പോലീസ് പിടിയിലായത്. വെള്ളറട സ്വദേശിനിയായ 23 കാരിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. വെള്ളറട തേക്കുംപാറ ജുമാമസ്ജിദിലെ ഇമാമായിരുന്നു ഇയാൾ. വിവാഹം കഴിഞ്ഞ യുവതിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പദോഷം കൊണ്ടാണെന്ന് പറഞ്ഞ വിശ്വസിപ്പിച്ചായിരുന്നു പീഡന ശ്രമം.
യുവതിയുടെ മാതാപിതാക്കളുമായി നേരത്തെ പരിചയം ഉണ്ടായിരുന്നു സജീർ മൗലവിക്ക്. വിവാഹം കഴിഞ്ഞ യുവതിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പദോഷം മൂലമാണെന്ന ഇയാൾ കുടുംബത്തോട് പറഞ്ഞ് വിശ്വസിപ്പിച്ചു. തന്റെ കയ്യിൽ പരിഹാരം ഉണ്ടെന്നും പരിഹാര ക്രിയ നടത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമെന്നും ഇയാൾ പറഞ്ഞു.
പരിഹാര ക്രിയ നടത്താൻ മാതാപിതാക്കളുമായി വീട്ടിലെത്തിയ യുവതിയോട് തനിച്ച് വീട്ടിലേക്ക് കയറാൻ ഇയാൾ ആവശ്യപ്പെട്ടു. മുറിയിലെത്തിയ യുവതിയെ ഇയാൾ ലൈംഗീകമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി മാതാവിനോട് വിവരം പറയുകയായിരുന്നു. സംഭവത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയ ഇമാമിനെ ചൊവ്വാഴ്ചയാണ് പാലീസ് പിടികൂടിയത്.
Comments