ബംഗ്‌ളൂരു : കർണാടകയിൽ അഴിമതിയുടെ റെക്കോർഡുള്ള ഏതെങ്കിലും സർക്കാർ ഉണ്ടെങ്കിൽ അത് കോൺഗ്രസ് സർക്കാരായിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്നും അഞ്ച് വർഷം പിന്നിലായിരുന്നു കർണാടകയുടെ വികസനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ ബിജെപി നടത്താനിരിക്കുന്ന രഥയാത്രയ്‌ക്ക് മുന്നോടിയായി സംഘടിപ്പിച്ച പാർട്ടി നിമയസഭ മണ്ഡലങ്ങളുടെ പ്രഭാരിമാരുടെ യോഗത്തിൽ പങ്കെടുത്ത് സാംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് സി, എസ്ടി, ഒബിസി, മഹിള, യുവ, കർഷക മോർച്ചകളുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ സമ്മേളനങ്ങൾ നടത്തണമെന്നും പ്രവർത്തകരോട് അദ്ദേഹം നിർദ്ദേശിച്ചു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ കൺവെൻഷനുകൾ സംഘടിപ്പിക്കണമെന്നും പദ്ധതികളെക്കുറിച്ച് അവരിൽ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
”കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. കൊറോണ മഹാമാരിയെയും പ്രളയത്തെയും നേരിടാൻ ഫലപ്രദമായ അനേകം പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയായ ബിഎസ് യെദ്യൂരപ്പ നടപ്പിലാക്കിയത്. ഈ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കണം”. ബൊമ്മെ പറഞ്ഞു. വോട്ടർമാരുടെ പിന്തുണ തേടുന്നതിന് വികസനത്തിന്റെയും പുരോഗതിയുടെയും റിപ്പോർട്ട് ജനങ്ങളിലെത്തിക്കണം. കോൺഗ്രസ് അഞ്ച് വർഷം ഭരിച്ചെങ്കിലും സംസ്ഥാനം എല്ലാ മേഖലകളിലും പിന്നാക്കമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണവീഴ്ചകളും അഴിമതികളും മറയ്‌ക്കാനായി ലോകായുക്തയെ കോൺഗ്രസ് ഒഴിവാക്കി. കോടതി നിർദ്ദേശപ്രകാരം ബിജെപി സർക്കാർ ലോകായുക്ത വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നു. സംസ്ഥാനത്ത് നടന്ന അഴിമതികളിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും അതിന് അവർ മറുപടി പറേയേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് മൗനം പാലിക്കുകയാണാന്നും ബൊമ്മെ വിമർശിച്ചു.
‘കിസാൻ സമ്മാൻ’ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ കർഷകനും യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ 4000 രൂപയുടെ സൗജന്യ പവർ സെറ്റുകൾ വിതരണം ചെയ്തിരുന്നു. 11 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ‘കർഷക വിദ്യാ നിധി പദ്ധതിയാണ്’ കർണാടക സർക്കാർ ആരംഭിച്ചത്. എസ്സി, എസ്ടി സംവരണം വർധിപ്പിച്ചു. ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുളള രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി ബൊമ്മെ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയിലെ പ്രഭാരിയുമായ അരുൺ സിംഗ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments