വെള്ളായണി : ഭക്തജനങ്ങളെ വേട്ടയാടി വീണ്ടും വെള്ളായണിയിൽ പോലീസ് തേർവാഴ്ച. ലോകപ്രശസ്തമായ കാളിയൂട്ട് ഉത്സവത്തിന് ക്ഷേത്രത്തിലോ പരിസരത്തോ കാവിക്കൊടി ഉപയോഗിക്കാൻ പറ്റില്ലെന്ന വിചിത്ര നിർദേശത്തെ ഹൈക്കോടതി ചവറ്റുകുട്ടയി ലെറിഞ്ഞതിനു തൊട്ടു പിന്നാലെയാണ് വീണ്ടും പ്രകോപനം. ക്ഷേത്രത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കുന്ന സ്ഥലം കയ്യേറി നിർമിച്ച ടെന്റ് ഭക്ത ജനങ്ങൾ നീക്കം ചെയ്തിരുന്നു. ഇതിന്റെ പേരിൽ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ് പോലീസ്. അത് കൂടാതെ കണ്ടാലറിയാവുന്ന 58 പേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട് .
ഇന്ന് രാവിലെ നാലു പേരുടെ വീടുകളിൽ പോലീസ് തിരഞ്ഞു ചെന്നത് വാക്കേറ്റത്തിനിടയാക്കി. അവിടങ്ങളിലെ സ്ത്രീകളെയും വൃദ്ധരെയും. കുട്ടികളെയും ഉൾപ്പെടെ പോലീസ് മാനസികമായി പീഡിപ്പിച്ചു. കാളിയൂട്ട് ഉത്സവം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നു ഭക്തജനങ്ങൾ ആരോപിക്കുന്നു.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉത്സവക്കമ്മിറ്റി പോലീസുകാർക്കായി വിശ്രമപന്തൽ ഒരുക്കിയിരുന്നു. കാവി തുണി ഉൽപാഗിച്ചിരുന്ന ആ പന്തലിൽ പോലീസ് സംഘം വിശ്രമിക്കാൻ കൂട്ടാക്കിയില്ല. അതിനു പകരം ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സ്ഥലത്ത് പോലീസുകാർ പന്തൽ കെട്ടുകയായിരുന്നു എന്ന് പറയപ്പെടുന്നു. കീഴ്പതിവനുസരിച്ചു കാളിയൂട്ടിലെ പ്രധാന ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കേണ്ട ഇടമാണ് അത്. അവിടെ മറ്റു നിർമിതികൾ ഉണ്ടായാൽ അത് ക്ഷേത്ര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.
ഭക്തർക്കെതിരെ കേസ് എടുക്കാനുള്ള വിലാസവും മറ്റു വിവരങ്ങളും എത്തിച്ചു പൊലീസുകാരെ സാഹായിച്ചത് ഡിവൈ എഫ് ഐ ക്കാർ ആണെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. സിപിഎം കൊടുത്ത ലിസ്റ്റ് അനുസരിച്ചു പ്രതികളെ സൃഷ്ടിച്ചതിലും ഭക്തർക്ക് എതിർപ്പുണ്ട്.
ഉത്സവനടത്തിപ്പിന് മുന്നിൽ നിൽക്കുന്ന ഭക്തജനങ്ങളെയാണ് പ്രതികാരനടപടിയെന്നോണം പോലീസ് കേസിൽ കുടുക്കുന്നതും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നതും. ഇത്തരത്തിൽ വിവാദമുണ്ടാക്കി ജനങ്ങളെ അകറ്റി ഉത്സവത്തിനു തടസ്സമുണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ സർക്കാരിന്റെ ഗൂഢനീക്കമാണെന്ന സംശയത്തിലാണ് ഭക്തജനങ്ങൾ .
ഭക്തജങ്ങൾക്കെതിരെ നേമം പോലീസ് നടത്തുന്ന വേട്ടയാടലിനെതിരെ രാവിലെ ഹിന്ദു സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി . സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു.ഭാരതീയ ജനതാപാർട്ടി,സംസ്ഥാന സെക്രട്ടറി എസ് സുരേഷ് , തിരുവനതപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെ നിരവധി നേതാക്കൾ സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകി. “ശബരിമല മോഡൽ ആചാര ലംഘനം” വെള്ളായണിയിൽ നടത്താൻ സർക്കാർ ശ്രമിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Comments