തിരുവനന്തപുരം: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് പുറത്തു വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്ക് വീണിരിക്കുകയാണ്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മും വെട്ടിലായി. എന്നാൽ, രണ്ട് സംഭവങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സംഭവങ്ങളിൽ മുഖ്യമന്ത്രിയെയും കമ്യൂണിസ്റ്റു പാർട്ടിയെയും വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് പിഎസ്‍സി മുൻ ചെയർമാനും ബിജെപി നേതാവുമായ ഡോക്ടർ കെ.എസ് രാധാകൃഷ്ണൻ.
‘ഇനിയെങ്കിലും മിണ്ടുക മഹാമുനേ. മാർക്സിസ്റ്റ് പാർട്ടി ചെയ്തു കൂട്ടിയ ദുരന്തങ്ങൾ ഫലരൂപത്തിൽ അവരെ തേടിയെത്തുന്നു. ലക്ഷ്യം മാർഗത്തെ നീതീകരിക്കും എന്ന മാരകമായ ധാർമിക നിയമത്താൽ നയിക്കപ്പെട്ടതുകൊണ്ടാകാം പാർട്ടിക്ക് വേണ്ടി കൊള്ളയും കൊലയും ചതിയും നടത്താൻ കമ്യൂണിസ്റ്റുകാർ മടിക്കാറില്ല. അതുകൊണ്ടാണ് കമ്യൂണിസ്റ്റു പാർട്ടിയുടെ ചരിത്രം കൊലയുടെയും ചതിയുടെയും ചോരപ്പാടുകൾ നിറഞ്ഞതായത്. ഏതു കാര്യത്തിനും അതിന്റെ ഫലം ഉള്ളതുകൊണ്ട് ചതിയുടെയും കൊലയുടെയും ചരിത്രത്തിനും അതിന്റെ ഫലമുണ്ട്. കേരള കമ്യൂണിസ്റ്റുകളെ ആ ഫലങ്ങൾ തേടിയെത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ നിമിത്തം എന്ന നിലയിലാണ് ആകാശ് തില്ലങ്കേരിയും സ്വപ്ന സുരേഷും ഇന്നലെ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത്’.
‘ആകാശ് പറഞ്ഞു, ‘ഞങ്ങൾ ഇതു ചെയ്തവരാണ്. ചെയ്യിച്ചവരുണ്ട്. ചെയ്തവർ ജയിലിൽ. ചെയ്യിച്ചവർ സുഖമായി പുറത്തു ജീവിക്കുന്നു. ഇനിയും ഏറെ പറയാനുണ്ട്’ എന്ന ഭീഷണിയും തില്ലങ്കേരി മുഴക്കിയിട്ടുണ്ട്. മഞ്ഞുകട്ടയുടെ ഒരു അംശമാണ് പുറത്തു കാണുന്നത്. ഇനിയും ഏറെ വരാനുണ്ട്. തില്ലങ്കേരി തുടർന്ന് പറഞ്ഞില്ലെങ്കിൽ ഒത്തു തീർപ്പായി എന്ന് കരുതിയാൽ മതി. മുഖ്യമന്ത്രിയുടെ മൊത്തം കുടുംബത്തിന്റെ പങ്ക് സ്വപ്ന വെളിവാക്കി. വിജയനും ഭാര്യയും മകളും നേരത്തെ രംഗത്ത് വന്നിരുന്നു എങ്കിലും മകൻ കാണാമറയത്തായിരുന്നു. മകനാണ് പ്രധാന ആസൂത്രകൻ എന്നാണ് സ്വപ്ന ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൻ വലിയ സമ്പന്നനാണ് എന്ന് കേൾക്കുന്നുണ്ടായിരുന്നു. ഗൾഫിൽ വലിയ വാണിജ്യം നടത്തുന്നു എന്നാണ് സഖാക്കൾ ന്യായീകരിച്ചിരുന്നത്’.
‘എന്നാൽ സ്വർണ കള്ളക്കടത്തിന്റെയും കുഴൽപ്പണ ഇടപാടിന്റെയും പ്രധാന ആസൂത്രകൻ ആ മകനാണ് എന്ന് സ്വപ്ന ആരോപിക്കുന്നു. ഈ ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രി സ്വപ്നക്കെതിരെ നിയമ നടപടിയെടുക്കണം. അത് ചെയ്തില്ല എങ്കിൽ ആരോപണം ശരിയാണെന്ന് കരുതുന്നതാണ് യുക്തിസഹമായ കാര്യം. മുഖ്യമന്ത്രിയുടെ മനസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന സി.എം രവീന്ദ്രൻ സംശയത്തിൽ തന്നെ തുടരുന്നു. ഇത്രയേറെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും രവീന്ദ്രനെ തൽസ്ഥാനത്തു നിന്ന് മാറ്റാനും അദ്ദേഹം തയ്യാറായിട്ടില്ല. മൗനം അങ്ങേയ്‌ക്കു രക്ഷാകവചമാകില്ല. മിണ്ടുക മഹാമുനേ എന്ന് പറയേണ്ടിവരും’ എന്ന് കെ.എസ് രാധാകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments