മുംബൈ: മഹാരാഷ്ട്രയിലെ മേഘാധൻ സിംഗ് തോർവി കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്. മേഘാധന്റെ കാമുകനായായിരുന്ന പ്രതി ഹാർദിക് ഷാ കൊലപാതകത്തിന് ശേഷം മണിക്കൂറുകളോളം മൃതദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.
മേഘാധന്റെ മൃതദേഹം പോലീസ് കണ്ടെത്തുമ്പോൾ മരണം നടന്നിട്ട് 36 മണിക്കൂർ കഴിഞ്ഞിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂർ മുമ്പ് പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. ഏകദേശം 12 മണിക്കൂറോളം ഹാർദിക് ഷാ കാമുകിയുടെ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ലിവ് ഇൻ പങ്കാളിയെ കൊന്ന് മൃതശരീരം കിടക്കയിൽ ഒളിപ്പിച്ചെന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. സംഭവത്തിൽ 27 കാരനായ ഹാർദിക് ഷാ എന്നയാളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. മേഘാധന്റെ വാടക വീട്ടിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടക്കയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രതിക്ക് ജോലിയില്ലെന്നും ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ വഴക്കിനിടെയാകാം പ്രതി കൊലപാതകം നടത്തിയത്. കൊലപാതക വിവരം സഹോദരിക്ക് സന്ദേശമയച്ച ശേഷം ഫ്ളാറ്റിലെ ഫർണിച്ചറുകൾ വിറ്റ് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു പ്രതി. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരുകയാണ് പോലീസ്.
Comments