ബെംഗളൂരു: കർണ്ണാടകയിലെ രാമനഗരത്തിൽ പൗഢ ഗംഭീരമായ രാമക്ഷേത്രം ഉയരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന രാമദേവര ബേട്ട മലനിരകളിലെ രാമനഗരത്തിലാണ് ക്ഷേത്രം നിർമ്മിക്കുക. കർണ്ണാടക ബജറ്റ് അവതരണ വേളയിലാണ് രാമക്ഷേത്രത്തെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടായത്. ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയാക്കി ഇതിനെ ഉയർത്തുംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കർണ്ണാടകയിലെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.. വരുന്ന രണ്ട് വർഷത്തിനുള്ളിൽ പുനരൂദ്ധാരണം പൂർത്തികരിക്കാനാണ് സർക്കാരിന്റെ ശ്രമം.
ആഞ്ജനേയന്റെ ജന്മസ്ഥലമായ ആഞ്ജനാദ്രിയിൽ 100 കോടി രൂപ ചെലവഴിച്ച് തീർത്ഥാടക കേന്ദ്രം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തീർത്ഥാടകർക്കാവശ്യമായ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഇതിന്റെ രൂപരേഖ തയ്യാറായതായും മുഖ്യമന്ത്രി പറഞ്ഞു.
ത്രേതായുഗവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്ന പ്രദേശമാണ് രാമക്ഷേത്രം നിർമ്മിക്കുന്ന രാമദേവര ബേട്ട. വനവാസകാലത്ത ശ്രീരാമ ഭഗവാൻ ഇവിടെ എത്തി എന്നാണ് വിശ്വസിക്കുന്നത്. ഇവിടെ ആയിരം വർഷത്തിലധികം പഴക്കമുള്ള രാമക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. സുഗ്രീവനും സപ്തർഷിമാരുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും പ്രസ്തുത പ്രദേശത്തിനുണ്ട്.
Comments