കോഴിക്കോട്: ട്രാൻസ്ജെൻഡർ സമൂഹത്തെ അപമാനിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടു വന്ന് സമൂഹിക ജീവിത കുടുംബ വ്യവസ്ഥയെ തകർക്കുകയാണ്. സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അങ്ങനെ ഒരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിഎംഎ സലാം.
ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും മാതാപിതാക്കളായതിനെയും പിഎംഎ സലാം പരിഹസിച്ചു. ‘ഒരു സ്ത്രീ പുരുഷനാണെന്ന് സ്വയം പ്രഖ്യാപിച്ചു. ശരീരത്തിലെ ചില അവയവങ്ങൾ മുറിച്ചു കളഞ്ഞു. എന്നിട്ട് സ്ത്രീയാണെന്ന് പറഞ്ഞ് നടക്കുന്ന മറ്റൊരുത്തനെ വിവാഹം കഴിച്ചു. അതിനെ ഇവിടുത്തെ മാദ്ധ്യമങ്ങളും ചില പുരോഗമന വാദികളും ആഘേഷിച്ചു. അവസാനം കണ്ടത് എന്താ, പുരുഷനാണെന്ന് പറഞ്ഞ സ്ത്രീയാണ് പ്രസവിച്ചത്. ശരീരത്തിന് പുറത്തുള്ള ചിലത് മുറിച്ചിട്ടാലും അകത്തുള്ളത് അവിടെ ഉണ്ടാകും’.
‘വിദേശത്ത് ഒരാൾ താൻ സ്ത്രീയാണ്, അതിനാൽ സ്ത്രീകളുടെ ജയിലിൽ താമസിപ്പിക്കണമെന്ന് കോടതിയോട് പറഞ്ഞു. അവസാനം നാല് സ്ത്രീകളെ ഇടുന്ന സെല്ലിലേയ്‌ക്ക് അയച്ചു. കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോൾ സെല്ലിലെ മൂന്ന് സ്ത്രീകളും പ്രസവിച്ചു. ഇതൊക്കെ വ്യാജ മാനസികാവസ്ഥയാണ്. സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. അങ്ങനെ ഒരു വിഭാഗം ലോകത്തുണ്ട് എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ല. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും, ഇതാണ് പുരോഗമനം എന്നു പറയുന്നത് എന്ന് സലാം പറഞ്ഞു’. അതേസമയം, ജെൻഡർ ന്യൂട്രാലിറ്റിയും ലിംഗ-ലൈംഗികന്യൂനപക്ഷവും( LGBTIAQ+) എന്താണെന്ന് മനസ്സിലാക്കാതെ വിമർശനം ഉന്നയിക്കരുതെന്ന് ജനങ്ങൾ പ്രതികരിക്കുന്നു. വലിയ ജനരോഷമാണ് മുസ്ലിം ലീഗ് നേതാവിന്റെ പരാമർശത്തിനെതിരെ ഉയരുന്നത്.
Comments