ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന്റെ പശ്ചാതലത്തിൽ
പാകിസ്താന്റെ സൈനിക പരേഡ് റദ്ദാക്കി. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുന്നതിനാൽ ഈ വർഷം രാജ്യത്തിന് ഒരു സൈനിക പരേഡ് പോലും നടത്താൻ കഴിഞ്ഞില്ല എന്നത് അതീവ ഗുരുതരമാണ്. പാകിസ്താൻ പാപ്പരായി കഴിഞ്ഞുവെന്ന് രാജ്യത്തെ പ്രതിരോധമന്ത്രിയും പിഎംഎൽ-എൻ നേതാവുമായ ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
പാകിസ്താൻ സാമ്പത്തിക തകർച്ച സംഭവിച്ചുവെന്ന് നിങ്ങൾ അറിഞ്ഞു കാണും. അത് ശരിയാണ്. നമ്മളിപ്പോൾ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങൾ സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ പരിശ്രമിക്കണമെന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്. നാണയപ്പെരുപ്പം അതിന്റെ ഉന്നതിയിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ സുപ്രധാന പ്രതിനിധിയിൽ നിന്നും ഇത്തരം പരാമർശമുണ്ടായത്.
പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന രാജ്യത്തെ ജനങ്ങൾക്ക് വലിയൊരു അടിയായിരിക്കുകയാണ്. അവശ്യ വസ്തുക്കൾക്കെല്ലാത്തിനും വില കുത്തനെ ഉയർന്നതോടെ സാധാരണക്കാരന്റെ ജീവിതം ഏറെ ദുസ്സഹമായ അവസ്ഥയിലാണ്. രാജ്യത്ത് വെള്ളത്തിനും ബ്രഡിനും പോലും റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. ഒരു ലിറ്റർ പാലിന് 250 രൂപയാണ് പാക് ജനത കൊടുക്കേണ്ടി വരുന്നത്. ഇസ്ലാമാബാദിലെ ജനങ്ങളുടെ ദൈനംദിന ആഹാരമായ ചിക്കനും റെക്കോർഡ് വിലയാണ്. ഒരു കിലോ ചിക്കൻ കിട്ടണമെങ്കിൽ 780 രൂപയാണ് ജനങ്ങൾ നൽകേണ്ടത്.
2019ൽ പാകിസ്താന് ആറ് ബില്യൺ യുഎസ് ഡോളറാണ് ഐഎംഎഫ് സഹായം നൽകിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയം രാജ്യത്ത് വീണ്ടും നാശം വിതച്ചതോടെ 2022ൽ 1.1 ബില്യൺ യുഎസ് ഡോളർ സഹായം ഐഎംഎഫ് വീണ്ടും നൽകിയിരുന്നു. എന്നാൽ പിന്നീട് പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും സാമ്പത്തികമായി വളർച്ച കൈവരിക്കുന്നതിൽ രാജ്യം പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഐഎംഎഫ് സഹായ വിതരണം കഴിഞ്ഞ നവംബറിൽ നിർത്തി വയ്ക്കുകയായിരുന്നു.
Comments