മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ശിവസേന അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശിവസേന അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് കമ്മീഷൻ അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കമ്മീഷന്റെ നിർണായക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ശിവസേന ചേർന്ന സുപ്രധാന യോഗത്തിൽ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. ശിവസേനയുടെ നേതൃത്വത്തിലുള്ള ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി, ഷിൻഡെ ക്യാമ്പ് എന്നതിന് പകരം ശിവസേന എന്ന് വിളിക്കാൻ മാദ്ധ്യമങ്ങളോട് പാർട്ടി ആവശ്യപ്പെിരുന്നു.
ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഏറെ നാളുകൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് എത്തിയത്. ഉദ്ധവ് പക്ഷം നേതൃത്വം നൽകിയിരുന്ന മഹാവികാസ് അഘാഡി സഖ്യസർക്കാരിനെ തകർത്തത് ശിവസേനയിൽ നിന്ന് തന്നെ ഉയർന്ന ഷിൻഡെ വിഭാഗമായിരുന്നു. ബാലസാഹേബ് താക്കറെയുടെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് വാദിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന ശിവസേനാംഗങ്ങളും ഷിൻഡെ പക്ഷത്തിനൊപ്പമാണ് നിലകൊണ്ടത്. ഒടുവിൽ ശിവസേനയുടെ അദ്ധ്യക്ഷ പദവിയും അലങ്കരിച്ചിരിക്കുകയാണ് ഏകനാഥ് ഷിൻഡെ.
Comments