ഓണാട്ടുകരയുടെ രുചിവഴക്കമാണ് കൊഞ്ചും മാങ്ങയും. ഭരണിയുത്സവവേളകളിൽ അതിഥി സല്ക്കാരത്തിലെ രുചിരാജനാണ് ഉണങ്ങിയ കൊഞ്ചും, മാങ്ങയും ചേര്ത്തുവെച്ച കറി. ഈ കറി ജനകീയമാകാൻ കാരണം അതിനെക്കുറിച്ചുള്ള ഒരൈതിഹ്യമാണ്. ആ ഐതിഹ്യം ഇങ്ങനെയാണ്:
പങ്ങുപണ്ട് ഏതോ ഒരു ഭരണിക്കാലത്ത് അടുക്കളയിൽ പാചകത്തിലായിരുന്നു ഒരമ്മ. ചെട്ടികുളങ്ങരയിൽ പോയി വഴുപാടുകുത്തിയോട്ടം കണ്ടുതൊഴാൻ അവർ അതിയായി ആഗ്രഹിച്ചു. അടുക്കളയിലെ പണിത്തിരക്കു കാരണം അവർക്ക് അതിനു കഴിഞ്ഞില്ല. അപ്പോഴാണ് അവരുടെ വീടിനടുത്തുകൂടി ഒരു കുത്തിയോട്ടം പോകുന്നത് അവർക്ക് മനസ്സിലായത്. കറി അടുപ്പത്താക്കി അവർ കുത്തിയോട്ടം കാണാനോടി. ഭക്തിയിൽ ലയിച്ച് തൊഴുതുനിന്ന് നേരം കുറേ കടന്നുപോയി. പെട്ടെന്നാണ് അവർ അടുപ്പത്തിരിക്കുന്ന കറിയുടെ കാര്യം ഓർത്തത്. പ്രാര്ത്ഥനയോട അവർ തിരികെ അടുക്കളയിലെത്തിയപ്പോൾ , കറി കരിഞ്ഞു ചീത്തയാകാതെ പാകമായിരിക്കുന്നു. അത് ഭഗവതിയുടെ അനുഗ്രഹമാണെന്ന് അവർ കരുതി . ഈ വാർത്ത നാടുനീളെ പരക്കാൻ അധികനേരം വേണ്ടി വന്നില്ല. അതോടെ കൊഞ്ചുമാങ്ങാക്കറി കുഭഭരണിയുത്സവത്തിന്റെ ഭാഗമായിത്തീര്ന്നു. ആരാധനയിലെ അവൈദികപാരമ്പര്യത്തിന്റെ പൊരുളടയാളമായാണ് ഇതിനെ സംസ്കാര പഠിതാക്കൾ വിലയിരുത്തുന്നത്.

കൊഞ്ചും – മാങ്ങാ കറി ഉണ്ടാക്കാൻ ഒരുക്കം ഇങ്ങനെ
ഉണങ്ങിയ കൊഞ്ചും പച്ചമാങ്ങയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. കാെഞ്ച് വറുത്തെടുത്ത് മുറത്തിലോ ചട്ടിയിലോ ഇട്ട് തവിയോ ചിരട്ടയോകൊണ്ട് ആ കൊഞ്ചിന്റെ മുകളിൽ ശക്തിയായി ഓടിക്കുക.അപ്പോൾ കൊഞ്ചിന്റെ തലയും വാലും ഒക്കെ കൊഴിഞ്ഞു പോകും .അത് നീക്കം ചെയ്യണം. മാങ്ങ കഴുകി തൊലിചെത്തിയോ ചെത്താതെയോ ചെറുകഷണങ്ങളാക്കണം. പുളിയന്മാങ്ങയാണെങ്കിൽ ചെറുചൂടുവെള്ളത്തിലിട്ടുവെച്ചാൽ ഉപയോഗിക്കാറാകുമ്പോഴേക്കും പുളികുറഞ്ഞിരിക്കും. മുളകുപാെടി, മല്ലിപ്പാെടി, മഞ്ഞൾ പൊടി തുടങ്ങിയ പൊടിവർഗ്ഗങ്ങളും ചെറിയഉള്ളി, ചുരണ്ടിയെടുത്ത തേങ്ങ, പച്ചമുളക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവയുമാണ് ഒപ്പംവേണ്ടകൂട്ടുകൾ . അരമുറി തേങ്ങാപ്പീരക്കൊപ്പം നാലഞ്ചു ചെറിയഉള്ളി, രണ്ടോമൂന്നോ പച്ചമുളക് എന്നിവ ചതച്ചെടുക്കുക.
പാചകം മണ്ചട്ടിയിലായാൽ ഏറെ നന്ന്. ചട്ടി ചൂടാകുമ്പോൾ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചതച്ചെടുത്ത അരപ്പും തയ്യാറാക്കിവെച്ചിരിക്കുന്ന കൊഞ്ചും കറിവേപ്പിലയും അതിലേക്കിടുക. ഒന്നോരണ്ടിമിനിറ്റ് വഴറ്റിയശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേര്ത്ത് വേവിച്ചെടുക്കുക. വെള്ളം വറ്റിക്കഴിയുമ്പോള് പച്ചവെളിച്ചെണ്ണ ചുറ്റിയൊഴിച്ച് വാങ്ങിവെക്കാം. തണുത്തതിനുശേഷംമാത്രം അടച്ചു വെക്കുക.
ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കൊഞ്ചും മാങ്ങാകറി റെഡി..
Chettikulangara special Konjum mangayum…
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Phone ; 9061108334















