മുംബൈ : പോലീസ് പണം തട്ടിയെടുത്തെന്ന് വ്യാജ ആരോപണവുമായി ഇവന്റ് മാനേജർ. തന്റെ 44 ലക്ഷം രൂപ ബൈക്കിലെത്തിയ പോലീസ് കൈക്കലാക്കിയെന്ന് വ്യാജ ആരോപണം ഉന്നയിച്ചാണ് 30-കാരനായ ഇവന്റ് മാനേജർ രംഗത്തെത്തിയത്. ലോഖണ്ഡ്വാല സ്വദേശിയായ ആമിർ വോഹ്‌റയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തന്റെ കയ്യിലുണ്ടായിരുന്ന് 44 ലക്ഷം രൂപ ബൈക്കിലെത്തിയ നാലംഗ
പോലീസ് സംഘം തട്ടിയെടുത്തു എന്ന് യുവാവ് അഗ്രിപാഡ പോലീസിന് മൊഴി നൽകി. ഭുലേശ്വറിലെ അംഗദിയയിൽ നിന്ന് താൻ പണവുമായി മടങ്ങും വഴി നാല് പോലീസുകാർ തന്റെ കാർ തടഞ്ഞുനിർത്തി പണവുമായി ഓടിപ്പോയെന്നും ആമിർ പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഗ്രിപാഡ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ആമിർ പറയുന്നതെല്ലാം വ്യാജമാണെന്ന് അഗ്രിപാഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കണ്ടെത്തി.
പണം തട്ടിയെടുത്തു എന്നത് ആസൂത്രണം ചെയ്തതാണെന്നും സംഭവസ്ഥലത്തുള്ള ക്യാമറകൾ പരിശോധിച്ചെങ്കിലും, സംശയാസ്പദമായ രീതിയിൽ ബൈക്കുകളോ പോലീസുകാരോ ഇല്ലായിരുന്നുയെന്നും, പോലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ ഇയാളുടെ വീടിന്റെ വാട്ടർ ടാങ്കിന് സമീപത്ത് നിന്ന് പണം കണ്ടെടുത്തുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments