ഹൈദരാബാദ് : 200 വർഷം പഴക്കമുള്ള പൈതൃക കിണർ പുനരുജ്ജീവിപ്പിച്ച് സൗത്ത് സെൻട്രൽ റെയിൽവേ. സെക്കന്തരാബാദിലെ മേഖല റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തുള്ള കിണറാണ് നവീകരിച്ചത്. ജലസംരക്ഷണത്തിനും ജലാശയങ്ങളുടെ ശുചീകരണത്തിനുമായി റെയിൽവേ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിണർ നവീകരിച്ചത്.
റെയിൽവേ മന്ത്രാലയം ട്വീറ്റിലൂടെയായിരുന്നു വിവരം പങ്ക് വെച്ചത്. ഈ ട്വീറ്റ് പങ്ക് വെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചത്. ഹൈദരാബാദിലെ സോണൽ റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, സൂപ്പർവൈസേഴ്‌സ് ട്രെയിനിംഗ് സെന്റർ, ടെറസ്ട്രിയൽ ക്യാമ്പ് എന്നിവിടങ്ങളിലേക്ക് ആവശ്യമായ ജലം ഇനിമുതൽ ഇതിൽ നിന്നും ലഭ്യമാകും. 50 അടി താഴ്ചയിലുള്ള കിണറിൽ പ്രതിമാസം ഒരു ലക്ഷം ലിറ്റർ വെള്ളം ലഭിക്കും.
കിണർ പുനരുപയോഗിക്കാൻ സാധിക്കുന്നതോടെ പ്രതിമാസം വെള്ളത്തിനായി ചെലവഴിക്കുന്ന അഞ്ച് ലക്ഷം രൂപ ലാഭമാകും. കൂടാതെ മഴക്കുഴികൾ സജ്ജമാക്കിയതോടെ വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ താഴുന്നത് ജലക്ഷാമം ഇല്ലാതാക്കും. ഇലകളോ മറ്റ് വസ്തുക്കളോ വീണ് വീണ്ടും മലിനമാകാതിരിക്കാൻ കിണറിന് മുകളിൽ നൈലോൺ മെഷ് സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി ക്ലോറിനേഷനും നടത്തുന്നുണ്ട്.
Comments