തനിക്ക് സ്വന്തമായൊരു വീടില്ല എന്നു പറഞ്ഞ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും വീട് ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. എന്നാൽ, സർക്കാർ നിബന്ധന അനുസരിച്ച് മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല. അതുകൊണ്ട് രാഹുൽ ഗാന്ധിക്ക് വീട് അനുവദിക്കാൻ സാധ്യമല്ല എന്ന് സന്ദീപ് വാചസ്പതി പരിഹസിച്ചു. തക്കിട തരികിട നമ്പറുകളുമായി രാഹുലിന്റെ ജൈത്രയാത്ര തുടരട്ടെ എന്നും അദ്ദേഹം വിമർശിച്ചു.
‘രാജ്യത്തെ മുഴുവൻ പൗരൻമാർക്കും വീട് ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ 2014 മുതൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്ന വിവരം രാഹുലിന് അറിവുള്ളതാണല്ലോ? അതിനായി പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമം, നഗരം എന്നീ പേരുകളിൽ പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. നാളിതുവരെ ഈ പദ്ധതി പ്രകാരം 3. 25 കോടി പാവപ്പെട്ടവർക്ക് വീട് നൽകിയ കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഭവനരഹിതരില്ലാത്ത രാജ്യമായി ഭാരതം മുന്നേറുമ്പോൾ രാജ്യത്തെ പൗരപ്രമുഖനായ രാഹുലിന് സ്വന്തമായി വീടില്ല എന്ന കാര്യം ഞെട്ടിക്കുന്ന വാർത്തയാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഡൽഹിയിലോ വയനാട്ടിലോ അങ്ങേയ്‌ക്ക് വീടിന് അപേക്ഷിക്കാവുന്നതുമാണ്. സർക്കാർ നിബന്ധന അനുസരിച്ച് മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവർ സൗജന്യ വീടിന് അർഹരല്ല എന്ന് ഖേദത്തോടെ അറിയിക്കട്ടെ’.
‘വിവാഹം കഴിച്ച് സ്വന്തമായി കുടുംബം ഉള്ള ഭവന രഹിതർക്കാണ് സൗജന്യ വീട് കിട്ടുക. അതിനാൽ രാഹുൽ എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് അമ്മയുടെ ചിറകിൽ കീഴിൽ നിന്ന് മാറി സ്വന്തായി ഒരു കുടുംബം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പക്ഷേ അങ്ങയുടെ കാര്യത്തിൽ വിവാഹിതനായാൽ പോലും സൗജന്യ വീട് കിട്ടുമോ എന്ന് ഉറപ്പില്ല. സ്വന്തം പേരിൽ കോടികളുടെ ഫാം ഹൗസും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ലക്ഷങ്ങൾ ശമ്പളവും ഉള്ളയാൾക്ക് വീട് അനുവദിച്ചാൽ അത് അഴിമതിയായി മാറുകയും ചെയ്യും. മോദി ഭരണത്തിൽ അത് സാധ്യമല്ലാത്തതിനാൽ തൽകാലം അങ്ങേയ്‌ക്ക് ‘ഭവനരഹിത’നായി തുടരാനേ കഴിയൂ എന്നോർമ്മിപ്പിക്കട്ടെ. അതിനാൽ ഇത്തരം തക്കിട തരികിട നമ്പറുകളുമായി അങ്ങയുടെ ജൈത്രയാത്ര തുടരട്ടേ എന്ന് ആശംസിക്കുന്നു. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി അങ്ങേയ്‌ക്ക് ഒരു വീട് നിർമ്മിച്ചു നൽകാൻ എപ്പോഴും തയ്യാറാണെന്ന് അറിയിക്കുന്നു’ എന്നും സന്ദീപ് വാചസ്പതി പരിഹസിച്ചു.
Comments