പട്ന : മകന്റെ ഓർമയ്ക്കായി പ്രതിമ സ്ഥാപിച്ച പിതാവിന് ബീഹാർ പോലീസിന്റെ ക്രൂര മർദ്ദനം. ഗൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനോടാണ് ബീഹാർ പോലീസിന്റെ ക്രൂരത. സർക്കാർ ഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ബീഹാറിലെ വൈശാലിയിലാണ് സംഭവം.
വീരമൃത്യുവരിച്ച സൈനികൻ ജയ് കിഷോർ സിംഗിന്റെ ഓർമയ്ക്കായാണ് അദ്ദേഹത്തിന്റെ പിതാവ് പ്രതിമ സ്ഥാപിച്ചത്. എന്നാൽ പ്രതിമ സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ച് ബീഹാർ പോലീസ് സൈനികന്റെ പിതാവിനെതിരെ കേസെടുക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ജയ് കിഷോർ സിംഗിന്റെ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ബീഹാർ ഡിസിപി സൈനികന്റെ വീട്ടിലെത്തുകയും 15 ദിവസത്തിനകം പ്രതിമ നീക്കണമെന്നും താക്കീത് നൽകുകയും ചെയ്തു. പ്രതിമ സർക്കാർ ഭൂമിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഡിസിപി ആരോപിച്ചു.
ഡിസിപി മടങ്ങിയതിന് പിന്നാലെ പോലീസ് സംഘമെത്തി കിഷോർ സിംഗിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും മർദ്ദിക്കുകയായിരുന്നു. അദ്ദേഹത്തെ തല്ലിച്ചതയ്ക്കുന്നതിന്റെയും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, കിഷോർ സിംഗിന്റെ പിതാവ് നിയമലംഘനം നടത്തിയെന്നാണ് പോലീസ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 23-ന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വാദം.
Comments