പരീക്ഷക്കാലത്തെ മാനസിക സംഘർഷം അകറ്റി വിദ്യാർത്ഥികൾക്ക് താങ്ങാവാൻ സൗജന്യ കൗൺസിലിംഗ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിംഗ് സംവിധാനമാണ് കേന്ദ്രമൊരുക്കിയിരിക്കുന്നത്. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് സേവനം ലഭിക്കുന്നത്. വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊറോണ മഹാമാരിയ്‌ക്ക് പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉടലെടുത്തതായും മാനസിക, വൈകാരിക നിലയിൽ മാറ്റം വന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ കൂടി പരിഗണിച്ച് മനോദർപ്പൺ സേവനങ്ങൾ ആരംഭിച്ചത്. മാനസിക, സാമൂഹിക ആശങ്കകൾ പരിഹരിച്ച് വിദ്യാർത്ഥികളുടെ കഴിവുകളും സമ്മർദ്ദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യാൻ മനോദർപ്പൺ സഹായിക്കും. വിദ്യാർത്ഥികളെ സഹായിക്കാൻ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആവശ്യമായ മാർഗ നിർദേശങ്ങളും ലഭിക്കും.
വിവിധ വിഷയങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തി ‘പരിചർച്ച’ എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും വെബിനാറുകൾ സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടര മുതൽ നാലുവരെയാണ് സമയം. ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യവും വൈകാരിക ക്ഷേമവും സംബന്ധിച്ച ആശങ്കകൾ പരിഗണിക്കാൻ വിവിധ വിഷയങ്ങളിൽ കൗൺസിലറുമാരുമായി തത്സമയ ചർച്ചകൾ ഉണ്ടാകും. എല്ലാ സെഷനുകളും പിഎം ഇ-വിദ്യ, എൻസിഇആർടി യുട്യൂബ് ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
ഓൺലൈൻ ഡാറ്റാബേസും ഡയറക്ടറിയും manodarpan.education.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ലിങ്ക്
8448440632 എന്ന നമ്പർ വഴി സൗജന്യ ടെലി-കൗൺസിലിംഗ് ലഭ്യമാകും. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 80 കൗൺസലർമാരാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ആവശ്യമായ സേവനങ്ങൾ നൽകുക. എല്ലാ ദിവസവും രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് കൗൺസിലിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
Comments