കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായുളള റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. കണ്ണൂരിലെ മൊറാഴയിൽ പ്രവർത്തിക്കുന്ന വൈദേകം റിസോർട്ടിലാണ് ഇൻകം ടാക്സ് പരിശോധന. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തുന്നത്.
വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന്റെ പേരിലാണ് ഇപി ജയരാജൻ ആരോപണം നേരിടേണ്ടിവന്നത്. സിപിഎം സംസ്ഥാന സമിതിയിൽ ആദ്യം ആരോപണം ഉന്നയിച്ചത് പി. ജയരാജനാണ്. പിന്നാലെ മാദ്ധ്യമങ്ങൾ വിവരം അറിയുകയായിരുന്നു. എന്നാൽ തന്റെ ഭാര്യയ്ക്ക് റിസോർട്ടിൽ നിക്ഷേപമുണ്ടെന്നും അവർ പെൻഷനായപ്പോൾ ലഭിച്ച തുക റിസോർട്ടിനായി നിക്ഷേപിക്കുകയായിരുന്നു എന്നുമുള്ള മറുവാദവുമായി ഇപി രംഗത്തുവന്നു. വിഷയം പാർട്ടി അന്വേഷിക്കുമെന്ന് വാർത്തകൾ പുറത്തുവന്നെങ്കിലും വിഷയം വീണ്ടും ചർച്ചയാകാതിരിക്കാൻ സിപിഎം ശ്രദ്ധ ചെലുത്തി.
കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത് വൈദേകം റിസോർട്ട് വിവാദത്തിലൂടെയായിരുന്നു. വിഷയം സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാൻ പി. ജയരാജന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പിന്തുണ ലഭിച്ചെന്നാണ് ഇപി ക്യാമ്പിന്റെ വിലയിരുത്തൽ
Comments