പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തി ശ്രീ നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവമാണ് വിശ്വപ്രസിദ്ധമായ നെന്മാറ വല്ലങ്ങി വേല . പാലക്കാടു ജില്ലയിലെ രണ്ട് ഗ്രാമപ്രദേശങ്ങളായ നെന്മാറ, വല്ലങ്ങി എന്നീ ദേശക്കാർ ഒരേ മനസോടെ ഒത്തൊരുമിച്ചാണ് ഉത്സവം കൊണ്ടാടുന്നത്. കേരളീയഗ്രമീണത കാത്തുസൂക്ഷിക്കുന്നപാലക്കാട്, അതേ തനിമയോടെയാണ് ഉത്സവവും കാഴ്ച വെക്കുന്നത്.
നെല്ലിക്കുളങ്ങര ഭഗവതിയുടെ ജന്മദിനമായ മീനം 20-നാണ് പ്രധാന ഉത്സവം നടക്കുന്നത്. 21 ദിവസം നീണ്ടു നിൽക്കുന്ന ദൃശ്യ വിരുന്നാണ് വേലയിലൂടെ ഭക്തർക്ക് ലഭിക്കുന്നത്.നെന്മാറ ദേശത്തിനും വല്ലങ്ങി ദേശത്തിനും സ്വന്തം കാവുകളും അവിടെ പരദേവതകളുമുണ്ടെങ്കിലും ഇരു ദേശക്കാരും നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു സമീപം വേലക്കായി അണിനിരക്കുന്നു. ആദിപരാശക്തിയും പരബ്രഹ്മസ്വരൂപിണിയുമായ “നെല്ലിക്കുളങ്ങര ഭഗവതിയാണ്” ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വളരെ വലിയ ഐതീഹ്യ പാരമ്പര്യമാണ് ക്ഷേത്രത്തിന് പിന്നിൽ ഉള്ളത്. ദേശസ്ഥാനിയായ മൂപ്പിൽ നായർ നെല്ലിക്കുളത്ത് മലയിൽ തപസു ചെയ്തു നേടിയ സൗഭാഗ്യമാണ് ഇവിടുത്തെ ദേവീസാന്നിധ്യം എന്നാണ് വിശ്വാസം. സംപ്രീതയായ ദേവി മൂപ്പിൽ നായരുടെ അഭ്യർത്ഥന മാനിച്ചു ദേശത്തേക്കു വന്നു. തന്റെ കുട അടുത്തുള്ള കുള കരയിൽ വെച്ച് കുളിക്കാൻ ഇറങ്ങി. കുട പൊക്കാൻ പല തവണ ശ്രമിച്ചെങ്കിലും അത് പൊക്കാൻ സാധിച്ചില്ല. പിന്നീടാണ് ഇവിടം ദേവീസാന്നീധ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീരുമാനിച്ചത്. ആ പ്രദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം.മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയിൽ പുനഃപ്രതിഷ്ടിച്ചു. അതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങര ദേവിക്ഷേത്രം.
ഉത്സവത്തിന്റെ അവസാന ദിവസം നെന്മാറ ഭഗവതിയുടെയും വല്ലങ്ങി ശിവന്റെയും കണ്ടുമുട്ടലാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. നെറ്റിപട്ടം ചൂടിയ ഗജവീരന്മാരുടെ പ്രൗഢ ഗംഭീരമായ എഴുന്നള്ളത്തും വാദ്യമേളങ്ങളും വേലപ്പറമ്പിൽ ആവേശം നിറക്കുന്നു. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയമാണ് നെന്മാറ വല്ലങ്ങിവേല . അതിനാൽ വേലകളുടെ വേല എന്നും ഇവിടം അറിയപ്പെടുന്നു.കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങി ഒട്ടേറെ നാടൻ കലാരൂപങ്ങൾ ഉത്സവസമയത്ത് അരങ്ങേറുന്നു. ഉത്സവ പെരുമ അനുഭവിച്ചറിയാൻ കേരളത്തിന്റെ പല കോണുകളിൽ നിന്നും ലക്ഷ കണക്കിനു ഭക്തർ എത്തി ചേരുന്നു.
ഈ വർഷം ഏപ്രിൽ 3 നാണ് നെന്മാറ വല്ലങ്ങി വേല.
ആദിത്യ എം പി
(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്).
Comments