ലണ്ടൻ: ഹാരി രാജകുമാരനും ഭാര്യ മേഗനും ഇനി ബ്രിട്ടനിൽ വീടില്ല. എലിസബത്ത് രാജ്ഞി വിവാഹ സമ്മാനമായി നൽകിയ വീടാണ് ഹാരി ഒഴിഞ്ഞു നൽകേണ്ടത്. 2018- ൽ ഹാരിക്ക് സ്വന്തമായ ഫ്രോഗ്മോർ എസ്റ്റേറ്റ് ഇനി ആൻഡ്രൂ രാജകുമാരന് ലഭിക്കും. ഏതാനും നാളുകൾക്ക് മുൻപ് ഹാരിയും മേഗനും ചേർന്ന് 2.3 മില്യൺ ഡോളർ ചിലവഴിച്ചാണ് ബ്രിട്ടനിലെ വീട് പുതുക്കി പണിതത്.
ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണച്ചടങ്ങിലും ഹാരിക്ക് ക്ഷണം ലഭിക്കാൻ സാധ്യത ഇല്ലെന്നാണ് സൂചന. പിതാവ് ചാള്‍സുമായും കിരീടാവകാശിയായ വില്യം രാജകുമാരനുമായും വര്‍ഷങ്ങളായി അകല്‍ച്ചയിലാണു ഹാരി. ഭാര്യ മേഗനൊപ്പം യു.എസിലാണു ഹാരി ഇപ്പോൾ താമസിക്കുന്നത്. ഇവിടെ തന്നെ സ്ഥിരതാമസമാക്കുമെന്ന ചില റിപ്പോർട്ടുകളും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തോട് ഇടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും പുറത്താകാനുള്ള പ്രധാനകാരണം. ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെ വസതി ഒഴിയാൻ ഹാരിക്ക് ജനുവരിയിൽ നിർദ്ദേശവും ലഭിച്ചിരുന്നു.
മേഗനെ ചൊല്ലി മൂത്ത സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായുണ്ടായ തര്‍ക്കത്തെകുറിച്ച് ഹാരി തന്റെ ആത്മകഥയിൽ പരാമർശിച്ചിരുന്നു. കൂടാതെ, രൂക്ഷമായ ചില തർക്കങ്ങൾക്കൊടുവിൽ വില്യം തന്നെ തറയിലടിച്ചെന്നും ഹാരി വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഹാരിക്കിപ്പോൾ ബ്രിട്ടനിലെ വീട് നഷ്ടമായതിലെ മൂല കാരണം.
Comments