സത്യന് മസ്തിഷ്‌കാഘാതം വന്നതോടെയാണ് ജീവിതം മാറി മറിയുന്നത്. രോഗാവസ്ഥയെ തുടർന്ന് കിടപ്പിലായതോടെ കണ്ടു നിന്നവരിൽ ചിലർ പറഞ്ഞു : നീ തീർന്നെടാ, തീർന്ന്. അപ്രതീക്ഷിത ആഘാതത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്താൻ സത്യൻ നന്നേ കഷ്ടപ്പെട്ടു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടന്ന കിടപ്പിൽ ഒരു മാസം. പിന്നീട് ഒന്നരക്കൊല്ല കാലം വീട്ടിലെ വിശ്രമം.
ഏത് തടി കണ്ടാലും തന്റെ കൈപ്പണിയ്‌ക്കുതകുന്നതാണോ എന്ന് നോക്കുന്ന സത്യന് മരപ്പണിയിൽ നിന്നുള്ള വിടവാങ്ങൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒന്നരക്കൊല്ലത്തെ വിശ്രമകാലയളവിൽ നിന്നും നടക്കുമെന്ന സ്ഥിതിയിലെത്തിയപ്പോൾ സത്യൻ ആദ്യം കണ്ടത് നെല്ലിക്കുന്ന് ഭാഗത്ത് നൂറ്റാണ്ടിലേറെ പഴക്കമുള്ള കൂറ്റൻ കുന്നിവാകയുടെ വമ്പൻ വേരായിരുന്നു.
സത്യന്റെ അതിയായ ആഗ്രഹത്തിനു മുന്നിൽ ഉടമകൾ അത് സത്യന് സമ്മാനിച്ചു. എന്നാൽ അത് വീട്ടുമുറ്റത്തെത്തിക്കാൻ നന്നേ പണിപ്പെട്ടു. ജെസിബികൊണ്ട് ലോറിയിൽ കയറ്റി വീട്ടുമുറ്റത്ത് എത്തിച്ച സത്യൻ വെറുതെയിരുന്നില്ല, പണി തുടങ്ങി. 6 മാസം രാവും പകലും നോക്കാതെ നേരെ ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യാതെയുള്ള കൊത്തു പണി. 36 ജീവികളെ ഒറ്റത്തടിയിൽ കൊത്തിയെടുത്ത സത്യന്റെ മനസ്സിൽ അന്ന് മറുപടി ഒന്നു മാത്രം
‘ പണി തീർന്നടാ, തീർന്ന്’
ആന, ആനയുടെ മസ്തിഷ്‌കത്തിൽ പുലി, തുമ്പിക്കയ്യിൽ മലമ്പാമ്പ്, സിംഹത്തിന്റെ മസ്തകം, സിംഹവാലൻ കുരങ്ങ്, മയിൽ, ഗരുഡൻ, കാട്ടുപോത്ത്, മീൻ, മത്സ്യ കന്യക തുടങ്ങി 36 ജീവികളെയാണ് സത്യൻ കൊത്തിയെടുത്തത്. ഒന്നും ചിത്രങ്ങളുടെ സഹായത്തോടെ കൊത്തിയതല്ലെന്നും മനസ്സിൽ കണ്ട രൂപത്തിൽ കൊത്തിയതാണെന്നും അദ്ദേഹം പറയുന്നു.
കാച്ചേരി തുപ്പിനിക്കാടൻ സത്യൻ 44 വർഷമായി ആശാരിപ്പണിക്കാരനാണ്. ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച പുറകെ കൊത്തുപ്പണിക്കിറങ്ങി. എന്നാൽ നാല് വർഷം മുമ്പാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തി ചികിത്സ തേടുന്നത്.
Comments