സ്വവർഗരതിക്കെതിരെ ബില്ലുമായി ഉഗാണ്ടയിലെ നിയമനിർമ്മതാക്കൾ. എൽജിബിടിക്യൂ വിഭാഗത്തിനെതിരെ ഉഗാണ്ടയിലെ എംപി അസുമൻ ബസലിർവയാണ് ബിൽ സമർപ്പിച്ചത്. ഹോമോ സെക്ഷ്വാലിറ്റി അഥവാ സ്വവർഗരതി കാൻസറിന് തുല്യമാണെന്ന് അദ്ദേഹം നിയമസഭയിൽ വിശേഷിപ്പിച്ചു.
ഗേ പുരുഷന്മാർ തമ്മിലുള്ള ലൈംഗികതയും സമാന രീതിയിലുള്ള സ്വവർഗരതിയും ശിക്ഷാർഹമായ കുറ്റമായി കണക്കാക്കണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്. പ്രത്യുത്പാദനത്തിലൂടെ മനുഷ്യകുലം തുടരുന്നതിന് വിലങ്ങുതടിയാണ് ഇത്തരം ബന്ധങ്ങളെന്നും കുട്ടികളുടെ സുരക്ഷയ്‌ക്ക് വേണ്ടി സ്വവർഗരതി തടയണമെന്നും ബില്ലിൽ പരാമർശിക്കുന്നു. ഉഗാണ്ടയുടെ നിയമങ്ങളെ വ്രണപ്പെടുത്തുന്നതിനും കുടുംബത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതിനും സ്വവർഗരതി കാരണമാകുമെന്നാണ് മറ്റൊരു ന്യായീകരണം.
സമാനരീതിയിലുള്ള ബിൽ നേരത്തെയും ഉഗാണ്ടയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 2014ലായിരുന്നു സംഭവം. എന്നാൽ ക്വാറം തികയാത്തതിനാൽ ബിൽ അസാധുവാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
ക്രിസ്ത്യൻ സമൂഹം കൂടുതലുള്ള രാജ്യമാണ് ഉഗാണ്ട. മത വിശ്വാസമനുസരിച്ച് സ്വവർഗരതി കുറ്റകരമാണ്. ഹോമോസെക്ഷ്വാലിറ്റിയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവ് നടപ്പാക്കണമെന്നാണ് മതവിശ്വാസികൾ പറയുന്നതെങ്കിലും വധശിക്ഷ നൽകണമെന്നാണ് യഥാർത്ഥ കരട് നിർദേശത്തിൽ ആവശ്യപ്പെടുന്നത്.
സ്വവർഗരതി പ്രോത്സാഹിപ്പിക്കുകയില്ലെന്ന് കഴിഞ്ഞ മാസം ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസെവേനി അടിവരയിട്ട് സൂചിപ്പിച്ചിരുന്നു. പശ്ചാത്യരാജ്യങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കരട് ബില്ലിനെതിരെ അതിരൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. ഉഗാണ്ടയിലെ തന്നെ ചില സാമൂഹ്യ പ്രവർത്തകരാണ് ബില്ലിനെതിരായ പ്രതിഷേധം അറിയിച്ചത്. ട്രാൻസ് വ്യക്തികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ ബിൽ കാരണമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
Comments