ദക്ഷിണേന്ത്യയിൽ സജീവമായ ഇസ്ലാമിക ഭീകരർക്ക് കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ഐഎസിന്റെ മുഖപത്രം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യയുടെ (ഐഎസ്‌കെപി) മീഡിയ ഫൗണ്ടേഷനായ അൽ-അസൈം പുറത്തിറക്കിയ 68 പേജുള്ള ‘വോയ്‌സ് ഓഫ് ഖൊറാസൻ’ എന്ന മുഖപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
കോയമ്പത്തൂർ സ്‌ഫോടനം നടന്ന് നാല് മാസങ്ങളും, മംഗളൂരു സ്‌ഫോടനത്തിന് ശേഷം മൂന്ന് മാസങ്ങളും പിന്നിടുന്ന വേളയിലാണ് ഭീകരസംഘടന തങ്ങളുടെ മുഖപത്രത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ വർഷം നടന്ന രണ്ട് ഭീകരാക്രമണങ്ങൾക്കും പിന്നിൽ ദക്ഷിണേന്ത്യയിലെ ഭീകരർക്ക് പ്രധാന പങ്കുണ്ടെന്ന് മുഖപത്രത്തിൽ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് പ്രസ് റിലീസ് പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 23ന് കോയമ്പത്തൂരിൽ നടന്ന കാർ സ്ഫോടനവും, നവംബർ 19ന് മംഗളൂരുവിലെ ഓട്ടോറിക്ഷയിൽ വച്ചുനടന്ന പ്രഷർ കുക്കർ ബോംബ് സ്ഫോടനവും നടത്തിയത് ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് മുഖപത്രത്തിൽ പരാമർശിക്കുന്നു.
”കോയമ്പത്തൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നടത്തിയ ഞങ്ങളുടെ ആക്രമണങ്ങൾ നോക്കൂ.. അവിടെ നമ്മുടെ സഹോദരങ്ങൾ നമ്മുടെ മതത്തിന്റെ മഹത്വത്തിന് വേണ്ടി പ്രതികാരം ചെയ്യുകയും കുഫാറിനെ (ഇതര മുസ്ലീങ്ങളെയും അവിശ്വാസികളെയും വിശേഷിപ്പിക്കുന്ന പദം) ഭയപ്പെടുത്തുകയും ചെയ്തു.” ഇതായിരുന്നു മുഖപത്രത്തിലെ വാക്കുകൾ.
എങ്കിലും ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്താണ് തങ്ങളുടെ ‘മുജാഹിദീനുകൾ’ സജീവമായിട്ടുള്ളതെന്ന് വോയ്‌സ് ഓഫ് ഖൊറാസനിൽ വ്യക്തമാക്കുന്നില്ല. മുഖപത്രത്തിൽ പരാമർശിക്കുന്ന ഭീകരർ കൂടുതലും കേരളത്തിലാണ് സജീവമെന്നും അവർ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നുമുള്ള വിലയിരുത്തലുകളാണ് വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്നത്.
ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്ന പ്രതികൾക്കായി കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി രണ്ടാഴ്ചയ്‌ക്ക് പിന്നാലെയാണ് ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്.
‘വോയ്‌സ് ഓഫ് ഖൊറാസൻ’
മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രസിദ്ധീകരിക്കുന്ന മുഖപത്രമാണിത്. ഭീകരസംഘടനയെ പിന്തുണയ്‌ക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെ മതത്തിന്റെ മഹത്വത്തിന് വേണ്ടി ആക്രമണം നടത്താൻ വോയ്‌സ് ഓഫ് ഖൊറാസൻ പ്രേരിപ്പിക്കുന്നു. ഐഎസിന്റെയും അൽ-ഖ്വായ്ദയുടെയും ഭീകര ദൗത്യങ്ങളിൽ ചേരാൻ മുസ്ലീം യുവാക്കളോട് അഭ്യർത്ഥിക്കുന്നതും പ്രസിദ്ധീകരണത്തിന്റെ പതിവ് ശൈലിയാണ്.
Comments