ദിസ്പൂർ : വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം വീണ്ടും തെളിയിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.’നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ അവർക്കുള്ള വിശ്വാസം വീണ്ടും തെളിയിച്ചു. രണ്ടാം തവണയാണ് ത്രിപുരയിലും നാഗാലാൻഡിലും എൻഡിഎ വിജയിക്കുന്നത്. ബിജെപി കുറഞ്ഞത് 25-26 സീറ്റെങ്കിലും നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. വടക്കുകിഴക്കൻ മേഖലയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെയും പ്രയത്‌നങ്ങളുടെയും ഫലമാണ് ഈ വിജയം. വടക്കുകിഴക്കൻ മേഖലയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിജയം ആവർത്തിച്ചു’. അസം മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ വനവാസികളുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അവരുടെ പരാതികൾക്ക് സർക്കാർ ഒരുമിച്ച് പരിഹാരം കണ്ടെത്തും. ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരിക്കലും അവസരങ്ങൾ ലഭിച്ചിട്ടില്ല, അവരുടെ സഖ്യങ്ങൾ തട്ടിപ്പും, ചതിയും മാത്രമാണ് നടത്തിയത്. പൊതുതിരഞ്ഞെടുപ്പ് അത് തുറന്ന്ക്കാട്ടി. പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ മാർച്ച് 8-നും നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7-നുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ത്രിപുരയിലെ ബിജെപി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments