ചണ്ഡിഗഡ്: പാക് അധീന കശ്മീർ എപ്പോൾ വേണമെങ്കിലും ഇന്ത്യയുടെ ഭാഗമാകാമെന്ന് ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ കമൽ ഗുപ്ത. പ്രധാനമന്ത്രി മോദിയുടെ കീഴിൽ മാത്രമേ അത് സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഹ്തക്കിൽ വ്യാപാരികൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2014 ന് മുമ്പ് ഞങ്ങൾ ശക്തരായിരുന്നില്ല, എന്നാൽ ഇപ്പോൾ നമ്മൾ ശക്തരായിരിക്കുകയാണ്. നമ്മുടെ പ്രദേശമായ കശ്മീരിന്റെ ചില ഭാഗങ്ങൾ പാകിസ്താൻ കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. അവിടെയുള്ള ജനങ്ങൾ ഇന്ത്യക്കൊപ്പം ചേരാൻ ആഗ്രഹിക്കുകയാണ്.”- കമൽ ഗുപ്ത പറഞ്ഞു.
“അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ പാക് അധിന കാശ്മിർ ഇന്ത്യയുടെ ഭാഗമായി മാറും. ഇത് പ്രധാനമന്ത്രി മോദിയുടെ കീഴിൽ മാത്രമേ സാധിക്കുകയുള്ളു. ആർക്കെങ്കിലും ഭാരതത്തെ വിശ്വഗുരു ആക്കാൻ സാധിക്കുമെങ്കിൽ അത് ബിജെപിക്ക് മാത്രമായിരിക്കും”- അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെയും കമൽ ഗുപ്ത പരിഹസിച്ചു. പാക് അധീന കശ്മീരിനെ ഒന്നിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ഇവരുടെ ആളുകൾ തന്നെയാണ് രാജ്യത്തെ തകർത്തതെന്നും കമൽ ഗുപ്ത കൂട്ടിച്ചേർത്തു.
Comments