ശ്രീനഗർ: ഇന്ത്യയിലേക്ക് നിയന്ത്രണ രേഖ കടക്കാൻ ശ്രമിക്കുന്ന പാക് അധിനിവേശ കശ്മീർ സ്വദേശികളെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. പട്ടിണിയിലും ദാരിദ്ര്യത്തിലും പാകിസ്താൻ വലയുകയാണ്. ഇത് പാക് അധിനിവേശ കശ്മീരിനെയും സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണം പോലും ലഭിക്കാതായതോടെയാണ് അധിനിവേശ കശ്മീരിലെ ജനങ്ങൾ നിയന്ത്രണ രേഖ കടക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ കഴിഞ്ഞകുറച്ച് മാസങ്ങളായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പ് പുഞ്ചിലെ നദി മറികടന്ന് അധിനിവേശ കശ്മീർ സ്വദേശികൾ ജമ്മുകശ്മീരിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇവരെയും സൈന്യം മടക്കി അയക്കുകയാണുണ്ടായത്. പ്രദേശത്ത് കർശന നിരീക്ഷണം നടത്തുകയാണെന്നും അതീവ ജാഗ്രത പുലർത്തുകയാണെന്നും സൈന്യം അറിയിച്ചു.
ഗ്രാമീണർ ഇത്തരത്തിൽ നിയന്ത്രണ രേഖ കടന്നെത്തിയാൽ ഇവർക്കിടയിലൂടെ ഭീകരരും ജമ്മുകശ്മീരിൽ എത്താൻ സാധ്യതയുണ്ട്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും അതിനാൽ അതീവ ജാഗ്രത പുലർത്തുകയാണെന്നും സൈന്യം വ്യക്തമാക്കി.
മണൽ വാരൽ, കന്നുകാലികളെ മേയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഗ്രാമീണർ ഇന്ത്യൻ പ്രദേശങ്ങളിൽ പോകരുതെന്ന് പള്ളികൾ വഴി പാക് ഭരണകൂടം അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അധിനിവേശ കശ്മീരിൽ നിന്നും ജനങ്ങൾ പാലായനം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അറിയിപ്പ്.
Comments