ഡൽഹി: ഹോളി ആഘോഷിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ച സർവകലാശാലകൾക്കെതിരെ എബിവിപി. ഡൽഹി സർവകലാശാല ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹോളി ആഘോഷത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സർവകലാശാലകൾ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ഹോളിക്കെതിരായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും ഇത്തരം അനാവശ്യ മാർഗനിർദ്ദേശങ്ങൾ ഉത്സവത്തെ തകർക്കുന്നതാണെന്നും എബിവിപി പറഞ്ഞു.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഹോളി. എന്നാലതിനെ ഹൂളിഗനിസം പോലുള്ള നിഷേധാത്മക വാക്കുകളുമായി ബന്ധിപ്പിച്ച നടപടി അപലപനീയമാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഹോളി പോലെ വിശാലവും ആഹ്ലാദകരവുമായ ഒരു ഉത്സവത്തെ തെറ്റായ കാഴ്ചപ്പാടിൽ അവതരിപ്പിക്കാനുള്ള നീക്കമാണ്. ഹോളിക്ക് വളരെയധികം സാമൂഹിക പ്രാധാന്യമുണ്ട്. ആളുകൾ ഭിന്നതകൾ മറന്ന് ഒരുമിക്കുകയും എല്ലാതരം വ്യത്യാസങ്ങളും ഇല്ലാതാകുന്നതുമായ ഉത്സവമാണ് ഹോളി.
സർവകലാശാലകളുടെ നീക്കം അനുചിതവും മാനസിക പാപ്പരത്തവുമാണ്. ഇത്തരം അനാവശ്യ മാർഗനിർദേശങ്ങൾ ഹോളിയുടെ ആവേശം കെടുത്തും. മാത്രമല്ല, ഉത്സവവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും പ്രചരാണത്തിന് തടസ്സമാകുന്നവയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോളിക്കെതിരെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ഉടൻ പിൻവലിക്കണം എന്നും അനാവശ്യ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും എബിവിപി ജനറൽ സെക്രട്ടറി യാജ്ഞവൽക്യ ശുക്ല പറഞ്ഞു.
Comments