തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിൽ ഹാജരാകണമെന്ന് അറിയിച്ച് ഇഡി നോട്ടീസ് അയച്ചിരുന്നു. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്ന് രവീന്ദ്രൻ ഇഡിയെ അറിയിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ പത്തരയോടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്ന് നിർദേശം നൽകുകയായിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ചോദ്യം ചെയ്യൽ നടക്കുക.
ലൈഫ് മിഷൻ കോഴക്കേസിൽ രവീന്ദ്രന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് ഇഡി. അടുത്തിടെ പുറത്ത് വന്ന വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ രവീന്ദ്രനെ കുറിച്ച് പരാമർശങ്ങളുണ്ട്. മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല എങ്കിൽ ഇഡിയ്‌ക്ക് അറസ്റ്റ് ചെയ്യുവാനുള്ള അധികാരമുണ്ട്.
മൂന്ന് കോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറിന്റെ മറവിലൂടെ നടന്നതാണെന്നും കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളിയായവർക്ക് ലഭിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു. ടെന്ററില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മിഷൻ നൽകിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഇഡിയ്‌ക്ക് മൊഴി നൽകി. കരാർ സംബന്ധിച്ച് നടന്ന എല്ലാ ഇടപാടുകളും സിഎം രവീന്ദ്രന്റെ അറിവോട് കൂടിയാണെന്ന് സ്വപ്‌നയും മൊഴി നൽകിയിരുന്നു.
സ്വപ്‌നയും രവീന്ദ്രനും തമ്മിൽ വാട്ട്‌സ്ആപ്പിലൂടെ നടത്തിയ സംഭാഷണങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും രവീന്ദ്രനെതിരെയുള്ള സ്വപ്‌നയുടെ ആരോപണങ്ങളും ചോദിച്ചറിയുന്നതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Comments