ബാല മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി നിർമ്മാതാവ് ബാദുഷ. മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേയാണ് ബാല ആഗ്രഹം പ്രകടിപ്പിച്ചത്. താരത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാലയെ കാണാനായി ഉണ്ണി മുകുന്ദനെത്തിയിരുന്നു. ഐസിയുവിൽ കയറി ബാലയോട് സംസാരിച്ചതായാണ് വിവരം. നിർമാതാവ് എൻഎം. ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24-48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത് എന്ന് ബാദുഷ അറിയിച്ചു.
ബാല അബോധാവസ്ഥയിലാണ് എന്ന തരത്തിലുള്ള വാർത്തയാണ് പ്രചരിക്കുന്നതെന്നും അത് ശരിയല്ലെന്നും ബാദുഷ പ്രതികരിച്ചു. ഞങ്ങൾ ബാലയെ കയറി കണ്ടു സംസാരിച്ചുവെന്നും അദ്ദേഹം അബോധാവസ്ഥയിൽ അല്ലെന്നും ബാദുഷ പറയുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി പേരാണ് ബാലയുടെ സുഖപ്രാപ്തിയ്‌ക്കായി പ്രാർത്ഥിക്കുന്നതായി അറിയിക്കുന്നത്. ഈ അടുത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷമാണ് ബാലയുടെ ഒടുവിലിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകൻ. ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.















