ഇടുക്കി: വളർത്തുനായ ചത്തതിന്റെ പേരിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സ്വകാര്യ റിസോർട്ട് ഉടമയ്‌ക്കും നാട്ടുകാരനുമാണ് പരിക്കേറ്റത്. കോട്ടയം ചിങ്ങവനം സ്വദേശി വാസുദേവൻ (70), വട്ടവട കോവിലൂർ സ്വദേശി അരുവിരാജ് (29) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് വട്ടവട സ്വദേശി അരുവിരാജിന്റെ വളർത്ത് നായ ചത്തത്. നായയെ കൊന്നത് വീടിന് സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോട്ട് ഉടമയാണെന്ന് ആരോപിച്ചായിരുന്നു തർക്കം. സംഭവത്തിൽ ആദ്യം തർക്കമുണ്ടായെങ്കിലും അടുത്ത ദിവസം കൂടുതൽ പേരുമായി എത്തിയാണ് അരുവിരാജ് റിസോർട്ട് തല്ലിതകർത്തത്.
എന്നാൽ, റിസോർട്ടിന് മുൻപിൽ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സ്ഥാപനം തല്ലിത്തകർത്തതെന്ന് റിസോർട്ട് ഉടമ പറഞ്ഞു. വളർത്തുനായ ചത്തത് സംഭവത്തെ കുറിച്ച് സംസാരിക്കാനെത്തിയ തങ്ങളെ റിസോർട്ടിൽ പൂട്ടിയിട്ട് ഉടമയും ജീവനക്കാരും മർദിച്ചെന്നാണ് അരുവിരാജ് പറയുന്നത്. ഇരുകൂട്ടരുടെയും പരാതികളിൽ ദേവികുളം പോലീസ് കേസെടുത്തു.
Comments