ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് ‘1921 പുഴ മുതൽ പുഴ വരെ’ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇതൊരു രാഷ്‌ട്രീയ പ്രേരിത സിനിമയോ അജണ്ടകൾ കുത്തി നിറച്ച സിനിമയോ അല്ല. ഹിന്ദു മുസ്ലിം പക കൂട്ടാൻ സൃഷ്ടിച്ച സിനിമയല്ല പുഴ മുതൽ പുഴ വരെ. സ്വന്തം പൂർവികർക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാൻ എല്ലാവരും സിനിമ കാണണമെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
‘ഇന്നലെ സുഹൃത്ത് ബിജുവിനും കുടുംബത്തിനും ഒപ്പം പുഴ മുതൽ പുഴ വരെ കുടുംബ സമേതം കണ്ടു. ഓസ്കർ പുരസ്കാരത്തിനായി ഡോൾബി തീയേറ്ററിൽ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ച് എടുത്ത ചിത്രമല്ല ഇത്. ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്ന് വെല്ലുവിളികളെ അതിജീവിച്ച് നിർമ്മിച്ചതാണിത്. അതിനാൽ ഒട്ടേറെ പോരായ്മകൾ ഉണ്ട്. സ്പീൽബർഗ് സിനിമകൾ മാത്രമാണ് സിനിമ എന്ന അഭിപ്രായം ഉളളവർ കാണേണ്ടതില്ല. ചരിത്രവും ആത്മാഭിമാനവും മറന്നു പോയ തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകൾ കാണിച്ചു തരുന്ന ഒരു കണ്ണാടി മാത്രമാണ് ഈ സിനിമ. അത് കൊണ്ടു തന്നെ ഇതിന് ഒരു സത്യസന്ധത ഉണ്ട്. ഈ ഉദ്യമത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി മാനിക്കുക, പിന്തുണയ്‌ക്കുക എന്നൊക്കെ ഉള്ളത് പിൻഗാമികളായ നമ്മുടെ കടമയാണ്’.
‘ഇതൊരു രാഷ്‌ട്രീയ പ്രേരിത സിനിമയോ അജണ്ടകൾ കുത്തി നിറച്ച സിനിമയോ അല്ല. ഹിന്ദു മുസ്ലിം പക കൂട്ടാൻ സൃഷ്ടിച്ചതും അല്ല. ഇന്നത്തെ ഐഎസ് ഭീകരവാദികളുടെ മുൻഗാമികളായ മതവെറിയന്മാരുടെ ക്രൂരത ഇപ്പോഴത്തെ തലമുറയെ അറിയിക്കുന്നു എന്ന് മാത്രം. അതിന്റെ ഇരകളാണ് മലപ്പുറം ജില്ലയിലെ ഇപ്പോഴത്തെ മുസ്ലിങ്ങളിൽ ഭൂരിഭാഗവും എന്നതാണ് യാഥാർത്ഥ്യം. അത് തിരിച്ചറിയാതെയാണ് പലരും ഇതിനെ എതിർക്കുന്നത്. അതിനാൽ സ്വന്തം പൂർവികർക്ക് സംഭവിച്ച അത്യാഹിതം മനസ്സിലാക്കാൻ എല്ലാവരും ഈ സിനിമ കാണണം. അന്ന് നടന്നതിന് ഈ തലമുറ ഒരു തരത്തിലും ഉത്തരവാദികൾ ആണെന്ന് ആരും കരുതുന്നില്ല. പക്ഷേ ചരിത്രം ആവർത്തിക്കാതെ നോക്കാൻ ഉള്ള വലിയ ഉത്തരവാദിത്വം ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ് ഈ ചിത്രം’- എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
Comments