ഈയിടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്കേറെ ഇഷ്ടപ്പെട്ട പുസ്തകമാണ് ചിത്രരശ്മി പബ്ലിഷേഴ്സ് പുറത്തിറക്കിയ ശ്രീമതി ശ്രീദേവി അമ്പലപുരത്തിന്റെ “പനിനീർപ്പൂവിന്റെ പാശുപതാസ്ത്രങ്ങൾ” എന്ന കഥാസമാഹാരം. ജീവിതഗന്ധികളായ ഈ കഥകളുടെ പ്രാധാന്യം സ്ത്രീത്വം അനുഭവിക്കുന്ന ദുരന്തങ്ങൾക്കാണ്. പുസ്തകത്തിന്റെ പേരിനെ അന്വർത്ഥമാക്കി കൊണ്ടുള്ള കവർചിത്രം വളരെ മനോഹരമാണ്.
സ്ത്രീ നൊമ്പരങ്ങളിലേയ്‌ക്കാഴ്ന്നിറങ്ങി വളരെ ലളിതവും ഹൃദ്യവുമായി ആവിഷ്ക്കരിച്ചിരിക്കുന്ന പന്ത്രണ്ടു കഥകളടങ്ങുന്ന ഈ കഥാസമാഹാരം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ സാറിന്റെ അവതാരികയാലും പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ ആശംസയാലും അനുഗൃഹീതമാണ്.
സ്നേഹത്തിന്റെ കൈകൾ, നുറുങ്ങു വട്ടം, മുകുന്ദ രാജ- ഒരു കർമ്മയോഗി, നറുമണം തേടുന്ന നാമുല്ല തുടങ്ങിയ കൃതികളിലൂടെ വളരെ മുമ്പേ തന്നെ എഴുത്തു വഴികളിൽ പ്രസിദ്ധയാണ്.ശ്രീമതി ശ്രീദേവി അമ്പലപുരം.
വായനയെ അനായാസം മുന്നോട്ടു നയിക്കാനുള്ള ആകർഷണീയതയും ലാളിത്യവുമാണ് ടീച്ചറുടെ രചനകളുടെ പ്രത്യേകത. യാതന അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേയ്‌ക്കും മനോവ്യാപാരങ്ങളിലേയ്‌ക്കും ഇറങ്ങിച്ചെന്ന് വാങ്മയ ചിത്രങ്ങൾ സമ്മാനിക്കുന്നുണ്ട് വായനക്കാർക്ക് .
ചുറ്റുമുള്ളവർ അനുഭവിക്കുന്ന നീതി നിഷേധങ്ങളും ആത്മസംഘർഷങ്ങളും അത്രമേൽ ഹൃദയത്തിലേക്കാവാഹിച്ച്, രചയിതാവ് അവരായ് മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്!! സ്ത്രീകൾക്കും കുട്ടികൾക്കും അശരണർക്കും വേണ്ടി കഥകളിലൂടെ ഈ പുസ്തകം സംസാരിക്കുമ്പോൾ, രചയിതാവിന്റെ വേദനയിലൂറിയ ഹൃദയ വിലാപം നമുക്ക് കേൾക്കാനാകും!ത്രേതായുഗം മുതൽ ആധുനിക യുഗത്തിൽ എത്തി നിൽക്കുമ്പോഴും കണ്ടു വരുന്ന സ്ത്രീ എന്ന നിത്യ ദു:ഖത്തെക്കുറിച്ച് തീഷ്ണമായ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ തരുന്ന കഥകൾ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിച്ചിരിക്കുന്നു.
ഈ പുസ്തകത്തിന്റെ തന്നെ പേരുള്ള ” പനിനീർപ്പൂവിന്റെ പാശുപതാസ്ത്രങ്ങൾ” എന്ന കഥയിലൂടെ എഴുത്തുകാരിയുടെ പ്രതിരോധാഗ്നി ആളിക്കത്തുന്നതു കാണാം. ആദി കാലം മുതൽ നാളിതുവരെ ചവിട്ടിയരയ്‌ക്കപ്പെട്ട സ്ത്രീയുടെ ദഗ്‌ദ്ധഹൃദയത്തിൽ നിന്നും അതിനെതിരെ പാഞ്ഞു വരുന്ന എതിർപ്പിന്റെ, ഉയർത്തെഴുന്നേൽപ്പിന്റെ, പ്രതിരോധത്തിന്റെ പാശുപതാസ്ത്രങ്ങളാണ് നാം കാണുന്നത്. ഇവിടെ സ്ത്രീ ഉണരുകയാണ്…
അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചു കൊന്ന ഒരു ക്രൂരനെ വധശിക്ഷയ്‌ക്ക് വിധിച്ച ജഡ്ജിയോട്, ശിക്ഷ കിട്ടിയ ആളുടെ മകൻ വന്ന് പ്രതികാരം ചെയ്യുകയാണ് ! ജഡ്ജിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി അദ്ദേഹത്തിന്റെ കൺമുമ്പിൽ വെച്ച് ഭാര്യയേയും നാലു വയസ്സുള്ള പിഞ്ചു കുഞ്ഞിനേയും അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും ഇതു കണ്ട ജഡ്ജി ഹൃദയ സ്തംഭനം വന്ന് മരിക്കുകയും ചെയ്യുന്നു. ബഹളം കേട്ട് ഇറങ്ങി വന്ന പത്തു വയസുകാരി വേണ്ടപ്പെട്ടവരുടെയെല്ലാം മരണം മുന്നിൽ കാണുകയും അനാഥയായി തീരുകയും ചെയ്യുന്നു! ഈ കുട്ടിയിലൂടെയാണ് കഥാകൃത്ത് തന്റെ പ്രതിരോധാഗ്നി ആളിക്കത്തിക്കുന്നത്. സ്ത്രീപക്ഷത്തുനിന്നു ചിന്തിക്കുമ്പോഴുണ്ടാകുന്ന രോഷത്തിൽ നിന്നാണ് പാശുപതാസ്ത്രങ്ങൾ പുറപ്പെടുന്നത്!! ഈ അസ്ത്രങ്ങൾ തൊടുക്കേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു എന്ന് ഈ കഥ വിളിച്ചു പറയുമ്പോൾ അതിന് ഒരു സാമൂഹിക മാനം കൈവരുന്നുണ്ട്!
പുരാണ കഥളെ പുനരാവിഷ്ക്കരിച്ചിരിക്കുന്നത് ഏറെ ഹൃദ്യതയോടെയാണ്. ഇത്തരം കഥകളുടെ അടിയൊഴുക്കിലേക്കെത്തി തായ് വേരിന്റെ അറ്റം തൊടുന്ന കാഴ്ചകൾ അനുഭവിക്കാനാകും.
നെടുംപാതയിൽ, കാലത്തിന്റെ കളികൾ, വഴികൾ വ്യതിചലനങ്ങൾ, ‘കല്ലുകൾ ഉണരുമ്പോൾ ‘ തുടങ്ങിയ കഥകൾ ഇത്തരത്തിലുള്ളതാണ്.ഇവയിലൂടെ ത്രേതായുഗം മുതൽ സ്ത്രീകളനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും അടിച്ചമർത്തലുകളും വരച്ചു കാണിക്കുന്നുണ്ട്. അത് ഒരു രാജ കുമാരിയാകട്ടെ, മുനി പത്നിയാകട്ടെ അനുഭവിച്ചോളണം! അപ്പോൾ സാധാരണ സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. പുരാണ കഥകളിലെ കഥാമുഹൂർത്തങ്ങളെ, സ്ത്രീകളനുഭവിക്കുന്ന യാതനകളെ തന്റേതായ മൂശയി ലേയ്‌ക്ക് ഉരുക്കിപ്പകർന്ന് പുതിയ വായന പൊലിമയോളോടെ അവതരിപ്പിച്ചിരിക്കയാണ് ടീച്ചർ.
‘കല്ലുകൾ ഉണരുമ്പോൾ’ എന്ന കഥയിൽ, ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യ പാതിവ്രത്യം തെറ്റിച്ചു എന്ന കുറ്റത്തിന് മഹർഷി ശപിച്ചു കല്ലാക്കി മാറ്റി!വർഷങ്ങൾക്കു ശേഷം തന്റെ പാദസ്പർശം കൊണ്ട് മോക്ഷം കൊടുക്കാനെത്തിയ ശ്രീരാമനോടും, വിശ്വാമിത്ര മഹർഷി യോടും ലക്ഷമണനോടും പാറയിലെ അഹല്യയെ കൊണ്ട് കഥാകൃത്ത് ചോദിപ്പിക്കുന്നത്, പാതിവ്രത്യത്തിന്റെ പേരുംപറഞ്ഞ് സ്ത്രീയെ ഒതുക്കിയ പുരുഷനോടുള്ള ചോദ്യങ്ങളാണ്. ഇത് വായിച്ചു തന്നെ അറിയേണ്ടതാണ് ഇല്ലെങ്കിൽ ഹൃദയസ്പർശിയായ ഈ രചനാശൈലിയുടെ മനോഹാരിത ചോർന്നു പോകുമോ എന്നു ഞാൻ ഭയക്കുന്നു.
ലഹരിക്ക് അടിമപ്പെട്ടുപോയവരെ, അത് മക്കളാണെങ്കിൽ പോലും അന്ധമായ വിശ്വാസം വേണ്ട. കൊലപാതകമോ മാതൃപീഡനമോ എന്തും ഇവരിൽ നിന്നു ഉണ്ടായേക്കാം എന്ന് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ്, ‘ഇരുളിന്റെ വഴികൾ’ എന്ന കഥയിലൂടെ.
വിദ്യാർത്ഥികളും അധ്യാപികയും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ദൃഢത ജോലിയിൽ നിന്നും വിരമിച്ച ഒരു അധ്യാപികയുടെ മനോവ്യാപാരങ്ങളിലൂടെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കയാണ് ‘പടിയിറങ്ങുമ്പോൾ’ എന്ന കഥയിലൂടെ.
പന്ത്രണ്ടാമത്തെ കഥയായ ‘സമാന്തര’ത്തിലെ നായികയായ മിനി ഹൈസ്കൂളിൽ എത്തിയിട്ടും മറ്റു കുട്ടികളുമായി ഇടപഴകാതെ നടന്നു. ചെടികളോടും മരങ്ങളോടും പക്ഷി മൃഗാദികളോടും മാത്രമാണ് കൂട്ടുകൂടാൻ തയ്യാറായത്! ” തനിക്കൊരു കിളിക്കുഞ്ഞാകണമെന്നവൾ നിരന്തരം ഉരുവിട്ടു. മൃദുലമായ തൂവലുള്ള ഒരു പക്ഷിക്കുഞ്ഞാവാൻ മൗനത്തിന്റെ അണ്ഡത്തിലവൾ തപസ്സിരുന്നു” ഈ വരികളിലൂടെ,
പുരുഷമേധാവിത്വത്തിന്റെ എല്ലാ ക്രൂരതകളാലും മനം മടുത്ത് സ്ത്രീത്വം മനുഷ്യനിൽ നിന്നുമകന്ന് പ്രകൃതിയിലേയ്‌ക്ക് തിരിയുന്ന കാഴ്ചയിലേയ്‌ക്കാണ് ഈകഥ നമ്മെ കൂട്ടികൊണ്ടു പോകുന്നത്!
സ്ത്രീകളനുഭവിക്കുന്ന ആകുലതകളും വഞ്ചനകളും അതിനിണങ്ങിയ ഭാഷയിൽ കഥാകഥനം ചെയ്യുന്നതിൽ വിജയിച്ചിരിക്കുന്നു, കഥാകൃത്ത് ശ്രീമതി. ശ്രീദേവി അമ്പലപുരം. എങ്കിൽ പോലും പുസ്തകത്തിന്റെ കെട്ടും മട്ടും ആകർഷണീയമല്ല. പ്രിൻ്റിങ്ങിലും ചില അപാകതകൾ കാണാനാവും. എങ്കിലും കഥകൾ നമ്മെ ചിന്തിപ്പിച്ച് മനസ്സിലൊരു നീറ്റൽ അവശേഷിപ്പിക്കും.
അവലോകനം: അജിത രാജൻ
Comments