തിരുവനന്തപുരം: സംസ്ഥാനത്ത് എംവിഡി നിയമങ്ങൾ കടുപ്പിക്കുന്നു. ഇനി മുതൽ ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല ലൈസൻസും മൂന്ന് മാസത്തേയ്‌ക്ക് നഷ്ടമാകുന്ന രീതിയിലാണ് പരിഷ്കാരത്തിനു നിർദേശം. അങ്ങിനെ ലൈസൻസ് നഷ്ടമായാൽ പിന്നീട് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് വീണ്ടും ലഭ്യമാകൂ. ഇതോടൊപ്പം സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗവും പഠിക്കണം.
നേരത്തേ ഹെൽമെറ്റ് ലംഘനം പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നില്ല. നിയമലംഘനം വ്യാപകമായതിനാൽ ശിക്ഷ നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മൂന്നു പരിശീലനകേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.
എന്നാൽ, കുറ്റകൃത്യങ്ങളുടെ ഗൗരവം അടിസ്ഥാനമാക്കി ലൈസൻസ് സസ്‌പെൻഷൻ കാലാവധിയും പരിശീലന കാലയളവും സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നില്ല. ഇത് പരിഹരിക്കാൻ വിവിധ കുറ്റങ്ങളുടെ ശിക്ഷാകാലാവധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറങ്ങി. മോട്ടോർവാഹന നിയമപ്രകാരമുള്ള കുറ്റങ്ങളെ 13 വിഭാഗമായി തിരിച്ചാണ് ശിക്ഷ നിശ്ചിച്ചിട്ടുള്ളത്. കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയാൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്കാകും ലെെസൻസ് സസ്പെൻഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും ഉണ്ടാകും.
മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്‌ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ പരിശീലനവും ഉണ്ടാകും. ആളപായം ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നഷ്ടമാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും.















