ന്യൂഡൽഹി: രാജ്യത്ത് എച്ച്3എൻ2 ഇൻഫ്‌ളുവൻസ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കർണാടക, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് വൈറസ് ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. കർണാടകയിലാണ് ആദ്യ മരണം സംഭവിച്ചത്. ഹിരേ ഗൗഡയെന്ന 82-കാരനാണ് മരിച്ചതെന്ന് കർണാടക ആരോഗ്യമന്ത്രി അറിയിച്ചു.
മാർച്ച് ഒന്നിനാണ് മരണം സംഭവിച്ചത്. ഫെബ്രുവരി 24ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണശേഷം മാർച്ച് ആറിനാണ് ഗൗഡയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്. ഇതിന് പിന്നാലെ എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് നിരവധി പേർക്ക് വൈറസ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ വെള്ളിയാഴ്ചയാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ഇതുവരെ 90 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 50ഓളം പേരും കർണാടകയിലാണുള്ളത്.
രാജ്യത്ത് പനി ബാധിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കൊറോണയ്‌ക്ക് സമാനമായ ലക്ഷണങ്ങളും ഇതിനുണ്ട്. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തിടപഴകുമ്പോഴുമാണ് രോഗം പകരുന്നത്. പനി, വയറിളക്കം, തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസമെടുക്കാൻ പ്രയാസം, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്.
Comments