ന്യൂഡൽഹി: ബ്രഹ്മപുരം സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദരശേഖർ. ബ്രഹ്മപുരം സംഭവം ലജ്ജാകരമാണെന്നും സംസ്ഥാന സർക്കാരിന്റെ ഉദാസീനത ജനജീവിതം ദുരിതത്തിലാഴ്ത്തിയതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബ്രഹ്മപുരത്തെ കരാർ കമ്പനി ആരാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിൽ സംസ്ഥാന സർക്കാരിനുളള പങ്ക് വ്യക്തമാണെന്നും മന്ത്രി ആരോപിച്ചു.ഇത് സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇടക്കാല റിപ്പോർട്ട് പുറത്തുവിട്ടുട്ടുള്ളകതായും മന്ത്രി ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം മാലിന്യ സംസ്കരണ ശാലയിൽ പുക കെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 23 ഫയർ യൂണിറ്റുകളും, 32 എസ്കവേറ്റർ/ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് തീയണക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
അതേ സമയം ബ്രഹ്മപുരം വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി പി.രാജീവ് രംഗത്തുവന്നു. ആരോഗ്യപ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അദ്ധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്യാനുള്ള യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും അത് സ്വിച്ചിട്ടപോലെ നടപ്പിലാക്കാൻ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അനാവശ്യമായി ഭീതിപരത്തരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments