എറണാകുളം: ബ്രഹ്‌മപുരം കത്തി പുകയാൻ തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിസംഗതയെ വിമർശിച്ച് അഡ്വ. ജയശങ്കർ. ജനരോഷം അകറ്റാൻ കലക്ടറെ മാറ്റി. മന്ത്രിയും പരിവാര സമേതം സ്ഥലപരിശോധന നടത്തിയും സർക്കാരിന് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു. സാംസ്‌കാരിക നായകൻമാരുടെ പ്രസ്താവനയൊടെ എല്ലാം പൂർത്തിയായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സർക്കാരിനെതിരെ രൂക്ഷ വിമർശനം. കറുത്ത മാസ്‌കിട്ട തലയോട്ടിയുടെ ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തീയണഞ്ഞില്ല, പുകയടങ്ങിയില്ല.
ദിവസം പത്തു കഴിഞ്ഞു ബ്രഹ്‌മപുരത്തെ മാലിന്യ മലയ്‌ക്കു തീ കൊടുത്തിട്ട്.
സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു: കളക്ടറെ മാറ്റി, വ്യവസായ മന്ത്രിയും എക്സൈസ് മന്ത്രിയും പരിവാര സമേതം സ്ഥലപരിശോധന നടത്തി സംതൃപ്തരായി.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി.
ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
സാംസ്‌കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം.
എന്റെ കൊച്ചി എന്റെ അഭിമാനം
Comments