ന്യൂഡൽഹി: അഹമ്മദാബാദിലെ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിനിടെ നരേന്ദ്ര മോദി സ്റ്റേഡിയം ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഖലിസ്ഥാൻ അനുകൂല സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഗുജറാത്ത് പോലീസ് മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. അഹമ്മദാബാദ് പോലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മാർച്ച് ഒൻപതിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം കാണാൻ പ്രധാനമന്ത്രിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബീൻസും എത്തിയിരുന്നു. ഇതിനിടെയാണ് സിം ബോക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖാലിസ്ഥാൻ അനുകൂലികൾ മത്സരത്തിനിടെ ഭീഷണി മുഴക്കിയത്. വിവരം ലഭിച്ചയുടൻ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും പ്രതികളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയുമായിരുന്നു.
ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അതിക്രമിച്ച് കയറി ഖലിസ്ഥാൻ പതാക സ്ഥാപിക്കുമെന്നും ഭീകരർ വെല്ലു വിളിച്ചിരുന്നു. മദ്ധ്യപ്രദേശ്, ബിഹാർ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഭീകരരുടെ സ്ഥലങ്ങൾ. പാകിസ്താനിൽ സജീവമായ വ്യാജ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നും ഭീഷണികൾ വന്നതായി പോലീസ് വ്യക്തമാക്കി.
Comments