ചണ്ഡിഖണ്ഡ്: പഞ്ചാബിലെ ജോധ്പൂരിൽ ഇന്ത്യൻ വ്യോമ സേനയുടെ എംഐ 17 ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്‌ക്കായി ഹെലികോപ്റ്റർ ഫലോഡി എയർ ബേസിൽ എത്തിച്ചിരിക്കുകയാണെന്നും വ്യോമ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ താഴെ ഇറക്കിയത്. റഷ്യൻ നിർമ്മിത ഹെലികോപ്റ്റർ ഉപഭോക്താക്കളിൽ പ്രധാനിയാണ് ഇന്ത്യ. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ ഈ ഹെലികോപ്റ്ററിൽ സഞ്ചരിക്കാറുണ്ട്. ഇന്ത്യയിലെ വ്യോമസേനയിലെ പ്രധാന ഹെലികോപ്റ്ററാണ് എംഐ- 17നും എംഐ-17v5വും. സിക്കിമിലെയും അരുണാചൽ പ്രദേശിലെയും ഉയർന്ന പ്രദേശങ്ങളിലും സിയാച്ചിൻ ഹിമാനിയിലും കിഴക്കൻ ലഡാക്കിലും ദിവസേന നിരീക്ഷണം നടത്താനാണ് എംഐ-17v5 ഉപയോഗിക്കുന്നത്.
ഒരാഴ്ചയ്‌ക്കിടെ പ്രതിരോധ സേനയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. മുംബൈയിൽ ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്)സാങ്കേതിക തകരാർ മൂലം അടിയന്തിരമായി കടലിൽ ഇറക്കിയിരുന്നു. തകരാർ ഉണ്ടായതിനെ തുടർന്ന് കോപ്റ്റർ താഴ്ന്ന് പറന്നതോടെയാണ് അടിയന്തരമായി കടലിൽ ഇറക്കേണ്ടിവന്നത്. കോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെയും നേവൽ പട്രോൾ സംഘം രക്ഷപ്പെടുത്തുകയായിരുന്നു.
Comments