എറണാകുളം : ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്‌ട്രീയ പകപോക്കലാണെന്നും ശിവശങ്കർ ആരോപിച്ചിരുന്നു. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ശിവശങ്കർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിൽ ഹർജി എത്തിയിരുന്നു. എന്നാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസല്ലാത്തതിനാൽ ഹർജി പരിഗണിച്ചിരുന്നില്ല.
റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളേജിൽ ശിവശങ്കറെ പ്രവേശിപ്പിച്ചത്. നേരത്തെ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ കോടതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുവാൻ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.
Comments