മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരുകോടിയുടെ സ്വർണവുമായി കള്ളക്കടത്ത് കാരിയെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻപ്ലാക്കിൽ അസ്മാബീവി (32)യാണ് സ്വർണ്ണവുമായി പിടിയിലായത്. ഞായറാഴ്ച രാത്രി 10.30ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യുവതിയെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ പിടികൂടുകയായിരുന്നു.
അസ്മാബീവി 15 ദിവസം മുമ്പാണ് ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോയത്. തുടർന്ന് 40,000 രൂപയും വിമാനടിക്കറ്റുമാണ് സ്വർണം കടത്തുന്നതിന് പകരമായി വാഗ്ദാനം ചെയ്തിരുന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവതി മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്നന്നാണ് കസ്റ്റംസിന്റെ സംശയം. അതിനാൽ നേരത്തെ സ്വർണം കടത്തിയിട്ടുണ്ടോ എന്നതടക്കം സമഗ്രാന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
അടിവസ്ത്രത്തിനുള്ളിൽ വെച്ചാണ് അതിവിദഗ്ധമായാണ് ഇവർ സ്വർണം കടത്താൻ ശ്രമം നടത്തിയത്. സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകളും ഇവരിൽനിന്നു പിടികൂടി. സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു.
Comments