ശിവഗംഗ: കുടുംബം തകരാൻ കാരണം എന്നാരോപിച്ച് മദ്യവില്പന ശാലക്ക് നേരെ ബോംബെറിഞ്ഞ് യുവാവിന്റെ പരാക്രമം. ബോംബെറിനെ തുടര്‍ന്ന് പെള്ളലേറ്റ് ചികിത്സയിലായിരുന്ന വില്‍പ്പനശാലയിലെ ജീവനക്കാരന് മരിച്ചു. ശിവഗംഗയിലെ പല്ലൂത്തൂരില് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ടാസ്മാക്ക് മദ്യവില്‍പ്പനശാലയിലാണ് അക്രമം ഉണ്ടായത് .
ശിവഗംഗ ജില്ലയിലെ പള്ളത്തൂർ സ്വദേശിയായ രാജശേഖർ ഓട്ടോ ഡ്രൈവറാണ്. ഇയാൾ മദ്യത്തിന് അടിമയായിരുന്നു. പതിവായി മദ്യപിച്ചു വീട്ടിലെത്തുന്നത് കുടുംബത്തിൽ പ്രശ്നമുണ്ടാക്കി. പള്ളത്തൂരിൽ ടാസ്മാക് കടയുള്ളതിനാലാണ് അച്ഛൻ മദ്യപിക്കുന്നുവെന്ന് ആരോപിച്ച് രാജശേഖറിന്റെ മകൻ രാജേഷ് (23 വയസ്സ്) കഴിഞ്ഞ 3ന് രാത്രി 10ന് സ്ഥലത്തെ ടാസ്മാക് കടയിലേക്ക് പെട്രോൾ ബോംബെറിയുകയായിരുന്നു.
രാത്രി വില്‍പ്പനശാലയുടെ പ്രവര്‍ത്തന സമയം അവസാനിച്ചതിന് ശേഷം അന്നത്തെ കണക്കുകള്‍ നോക്കുകയായിരുന്നു ജീവനക്കാരനായ അര്ജ്ജുന്. ഈ സമയം ഔട്ട്ലെറ്റിലേക്ക് എത്തിയ രാജേഷ് അപ്രതീക്ഷിതമായ അക്രമം നടത്തുകയായിരുന്നു. ‘കുടുംബം നശിക്കാന്‍ കാരണം മദ്യമാണെന്നും ഇനി വില്‍പ്പനശാല ഇവിടെ വേണ്ടെന്നും’ ആക്രോശിച്ചായിരുന്നു രാജേഷ് പെട്രോള്‍ ബോംബ് കടയിലേക്ക് വലിച്ചെറിഞ്ഞത്.
ഈ ബോംബുകൾ കടയിൽ പൊട്ടിത്തെറിക്കുകയും മദ്യവും സാധനങ്ങളും കത്തിനശിക്കുകയും ചെയ്തു. പെട്രോൾ ബോംബ് ആക്രമണത്തിൽ സൂപ്പർവൈസർ ഭൂമിനാഥൻ, സെയിൽസ്മാൻ ഇളയൻകുടി എർദൻ കുളം വില്ലേജിലെ അർജുനൻ (45) എന്നിവർക്ക് പരിക്കേറ്റു. 75 ശതമാനം പൊള്ളലേറ്റ് രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിൽ മധുര സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അർജുനൻ. ഡോക്ടർമാർ തീവ്രപരിചരണം നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. തുടന്ന് അർജുനൻ കഴിഞ്ഞ ദിവസം മരിച്ചു.
ബോംബ് എറിഞ്ഞ രാജേഷിനും പൊള്ളലേറ്റിരുന്നു, രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാരക്കുടി പൊലീസ് ആശുപത്രിയിലെത്തി രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബോംബെറിനെ തുടര്‍ന്നു തീപിടിത്തത്തില്‍ വില്‍പ്പനശാല കത്തി നശിച്ചു. അവിടെ ഉണ്ടായിരുന്ന 14,600 രൂപയുടെ മദ്യവും വിറ്റുവരവായി ലഭിച്ച മുക്കാല്‍ ലക്ഷത്തിലേറെ രൂപയും നശിച്ചു. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments