പാലക്കാട്: അട്ടപ്പാടി മധു കേസിന്റെ വിധി ഈ മാസം 30ന് പറയും. മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയാണ് വിധി പറയുന്നത്. വനവാസി യുവാവ് മധുവിന്റൈ കൊലപാതകത്തിൽ അന്തിമ വാദം പൂർത്തിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിലെ അന്തിമ വാദം പൂർത്തിയായത്.
നാടകീയ രംഗങ്ങൾക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. 2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ വനവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘം ആളുകൾ ചേർന്നാണ് മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 16 പ്രതികളുള്ള കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നൽകിയത്.ഇതിൽ 24 പേർ വിചാരണക്കിടെ കൂറ് മാറിയിരുന്നു. കേസിൽ മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കൂറ് മാറിയ പ്രതികൾ പ്രോസിക്യൂഷന് അനുകൂല മൊഴിയും നൽകിയിരുന്നു. കൂറുമാറിയ ഒരു സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. മൂന്ന് പ്രോസിക്യൂട്ടർമാർ കേസിൽ നിന്നും മാറി.
2022 ഫെബ്രുവരി 18നാണ് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി രാജേന്ദ്രനും അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനും ഹാജരായത്. സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികൾ നിരന്തരം കൂറു മാറിയതോടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. തുടർന്ന് രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. പ്രോസിക്യൂട്ടർമാർ മാറി മാറിയെത്തിയ കേസ്, പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
13:54
Comments