തിരുവനന്തപുരം ; വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പരോൾ അനുവദിച്ചത്. മാർച്ച് 21, 22 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരോൾ .
പോലീസ് സാന്നിദ്ധ്യത്തിലാകും ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക. കഴിഞ്ഞ 17ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പർ ജയാനന്ദനെ പങ്കെടുപ്പിക്കാൻ അനുവദിക്കണം15 ദിവസത്തെ പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ ഈ ഘട്ടത്തിൽ പരോളിനെ എതിർത്തിരുന്നു. റിപ്പർ ജയാന്ദൻ മകൾ കീർത്തി ജയാനന്ദൻ അഭിഭാഷകയാണ്. ഇവർ തന്നെയാണ് തന്റെ അമ്മക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരായത്. തന്റെ വിവാഹമാണ്, അഭിഭാഷക എന്ന രീതിയിലലല്ല, മകൾ എന്ന രീതിയിൽ തന്നെ അച്ഛന് തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്.
ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് പരോൾ അനുവദിച്ചത്. യൂണിഫോം ഒഴിവാക്കി സാധാരണ വസ്ത്രത്തിലായിരിക്കണം ജയാനന്ദനൊപ്പം പോലീസ് ഉണ്ടായിരിക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.തിരികെ ഇയാൾ ജയിലിൽ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകണം എന്നും കോടതി നിർദേശിച്ചു.
ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ
പുത്തൻവേലിക്കര കൊലപാതകത്തിനു പുറമേ തൃശൂർ ജില്ലയിൽ മാള പുളിപ്പറമ്പിൽ പഞ്ഞിക്കാരൻ ജോസ് (42), മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ നബീസ (58), മരുമകൾ കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനി ഫൗസിയ (22), പെരിഞ്ഞനം കുറ്റിലകടവിലെ വ്യാപാരി കളപ്പുരയ്‌ക്കൽ സഹദേവൻ (62), ഭാര്യ നിർമല (54), എറണാകുളം ജില്ലയിലെ പറവൂർ ടൗണിലെ ബവ്‌റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാല ജീവനക്കാരൻ നന്ത്യാട്ടുകുന്നം അച്ചൻചേരിൽ സുഭാഷകൻ (53) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും ജയാനന്ദനായിരുന്നു പ്രതിസ്‌ഥാനത്ത്
Comments