വിശപ്പ് എന്നത് വല്ലാത്തൊരു വികാരമാണെന്ന് തമാശയ്‌ക്കെങ്കിലും പറയുന്നവരാണ് ഭൂരിഭാഗവും. വിശപ്പടക്കാനായി എന്തുകഴിച്ച് പോകുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാൽ വിശപ്പ് സഹിക്കാൻ വയ്യാതെ നായ്‌ക്കുട്ടി വിഴുങ്ങിയത് എന്താണെന്നോ? മൂന്നര പവന്റെ മാലയാണ് ആശാൻ അകത്താക്കിയത്. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസും കുടുംബവും വളർത്തുന്ന . ‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്‌സി’ എന്ന നായ്‌ക്കുട്ടിയാണ് സ്വർണമാല വിഴുങ്ങിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ മൂന്നരപ്പവന്റെ സ്വർണമാല കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഡെയ്‌സി പെൻസിൽ കടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സംശയം വളർത്തുനായയിലേക്ക് നീങ്ങിയത്. മാല ഡെയ്‌സി വിഴുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടതോടെ എക്‌സറേ എടുത്തു. ഇതിന് പിന്നാലെ സ്വർണമാല ഡെയ്‌സിയുടേതാണെന്ന് മനസിലായി. പിന്നാലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.
പരിശോധനകൾക്ക് പിന്നാലെ മാല പുറത്തുവന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഡെയ്‌സിയ്‌ക്ക് ശസ്ത്രക്രിയ നടത്തുന്നതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും പാതിമനസ്സോടെ ശസ്ത്രക്രിയയ്‌ക്കുള്ള തീയതി നിശ്ചയിച്ചു. അവസാനവട്ടം ശ്രമം എന്ന നിലയിൽ ബ്രഡും പഴവും നൽകി മാല പുറത്തെടുക്കാൻ കഴിയുമോയെന്നും വീട്ടുകാർ നോക്കി. മാല വയറ്റിൽ കിടന്നാൽ നായ്‌ക്കുട്ടിയുടെ ജീവന് പോലും ഭീഷണി സൃഷ്ടിക്കുമെന്നുള്ളതിനാൽ ശസ്ത്രക്രിയയുമായി മുന്നോട്ട് പോവുകയായിരുന്നു.
അവസാന വട്ടം വീണ്ടും എക്‌സറേ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പുറത്തേക്ക് വരാനുള്ള സാഹചര്യത്തിലാണ് മാല എന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് മൂന്നാം ദിവസം മാല പുറത്തുവന്നു. ഈ വിവരം ഡെയ്‌സി തന്നെയാണ് വീട്ടുകാർക്ക് കാണിച്ചുകൊടുത്തത്. എന്നാൽ മാലയ്‌ക്ക് നിറമാറ്റം സംഭവിച്ച നിലയിലാണ് തിരികെ ലഭിച്ചത്. ഡെയ്‌സിയുടെ വയറ്റിൽ കിടന്നതുകൊണ്ടാകാം രാസപ്രവർത്തനം നിറമാറ്റം സംഭവിച്ചതെന്നാണ് വിലയിരുത്തൽ.രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മാലയ്‌ക്കും ഡെയ്‌സിക്കും കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന സന്തോഷത്തിലാണ് കെ.പി.കൃഷ്ണദാസും കുടുംബവും.
Comments