പഴയ കനം കൂടിയ അഞ്ച് രൂപ നാണയങ്ങൾ ഇന്ന് വിപണിയിൽ വളരെ കുറവാണ്. ശ്രദ്ധിച്ചിട്ടുണ്ടോ? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പഴയ അഞ്ച് രൂപ നാണയങ്ങൾക്ക് പകരം ഇപ്പോൾ പുതിയ നാണയമാണ് പുറത്തിറക്കുന്നത്. എന്തുകൊണ്ടാകും പഴയ അഞ്ച് രൂപ നാണയങ്ങൾ അന്യം നിന്ന് പോയിതുടങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ?
പഴയ അഞ്ച് രൂപ നാണയങ്ങൾക്ക് ഒൻപത് ഗ്രാം ഭാരമാണുണ്ടായിരുന്നത്. കുപ്രോ- നിക്കൽ നാണയമായിരുന്നു ഇവ. പുതിയ അഞ്ച് രൂപ നാണയങ്ങൾ പഴയ നാണയത്തേക്കാൾ വളരെ ഭാരം കുറഞ്ഞവയാണ്. ബംഗ്ലാദേശിലെ നാണയങ്ങളുടെ അനധികൃത കള്ളക്കടത്താണ് പഴയ അഞ്ച് രൂപ നാണയങ്ങൾ നിർത്തലാക്കാൻ ആർബിഐയെ പ്രേരിപ്പിച്ചത്. കള്ളക്കടത്തുകാർ ഈ നാണയങ്ങൾ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ നാണയങ്ങളുടെ പ്രചാരം ഗണ്യമായി കുറയുന്നതിന് കാരണമായി.
പഴയ അഞ്ച് രൂപ നാണയങ്ങൾ നിർമ്മിക്കാൻ കൂടുതൽ ലോഹം ഉപയോഗിച്ചിരുന്നു. ബംഗ്ലാദേശിൽ ഈ നാണയങ്ങൾ ഉരുക്കി റേസർ ബ്ലെഡുകളും മറ്റും വ്യാപകമായി നിർമ്മിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒരു അഞ്ച് രൂപ നാണയത്തിൽ നിന്ന് ഏകദേശം ആറ് ബ്ലേഡുകൾ വരെ നിർമ്മിക്കാൻ കഴിഞ്ഞിരുന്നു. അവ ഓരോന്നും രണ്ട് രൂപ നിരക്കിൽ വിറ്റഴിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നാണയത്തിന്റെ രൂപത്തിലും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹത്തിവും മാറ്റം വരുത്താൻ നിർദേശം നൽകിയത്.
ഇതിന് പിന്നാലെയാണ് അഞ്ച് രൂപ നാണയത്തിന്റെ നിർമ്മാണത്തിൽ ആർബിഐ മാറ്റം വരുത്തിയത്. സെൻട്രൽ ബാങ്ക് വിപണിയിലെ ചില വിലകുറഞ്ഞ ലോഹമുപയോഗിച്ച് നാണയം ഉണ്ടാക്കാൻ ആരംഭിച്ചു. കയറ്റുമതി ചെയ്താലും കള്ളക്കടത്തുകാർക്ക് റേസർ ബ്ലേഡുകൾ നിർമ്മിക്കാൻ കഴിയാത്ത രീതിയിലാണ് പുതിയ നാണയങ്ങൾ പുറത്തിറക്കുന്നത്.
Comments