ന്യൂഡൽഹി: വർക്ക് ഫ്രം ഹോം രീതിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ബെനിഫിഷ്യറി ബാങ്ക് അക്കൗണ്ട് ഉടമയും കൂട്ടാളിയും അറസ്റ്റിൽ. ഡൽഹി പിതാംപുര സ്വദേശിയായ ഹരിൻ ബൻസാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ അങ്കിത് (30), സുധീർ കുമാർ (45) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് ഒൻപത് ലക്ഷം രൂപയാണ് ഇയാളുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്.
”വീട്ടിലിരുന്ന് പണം സമ്പാദിക്കാം” എന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് സമീപിച്ചവരിൽ നിന്നാണ് പ്രതികൾ തന്ത്രപൂർവ്വം പണം തട്ടിയത്. പരാതിക്കാരനും സമാന രീതിയിലാണ് തട്ടിപ്പിന് ഇരയായത്. ഒരു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നമ്പർ ആവശ്യപ്പെടുകയും അതുവഴി ജോലി ലഭിച്ചതായി ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി ചില ജോലികൾ ചെയ്യാൻ അവരെ നിർദേശിക്കുന്നു. ഇതിന് പിന്നാലെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത് തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നത്. ജോലി കിട്ടിയെന്ന് വിശ്വസിച്ച യുവാക്കൾ പണം നിക്ഷേപിക്കുന്നു. ഇവരിൽ നിന്ന് കൂടുതൽ പണം തട്ടിയെടുക്കാനായി ആദ്യം നിക്ഷേപിച്ച തുക അവർക്ക് തന്നെ തിരികെ നൽകി വിശ്വാസ്യത പിടിച്ചുപറ്റുന്നു. ശേഷം രണ്ടാമത് വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. ഇത് ചെയ്തവരാണ് തട്ടിപ്പിന് ഇരയായത്. കേസിലെ പരാതിക്കാരനായ ഹരിൻ ബൻസാൽ രണ്ടാമതായി നിക്ഷേപിച്ച 9,32000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
പ്രതികളുടെ അക്കൗണ്ടിൽ നിന്ന് 64 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments