ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യമേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ രൂപരേഖയും റോഡ്മാപ്പും രൂപീകരിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി. ഇന്ത്യയ്‌ക്ക് ഒരു ആരോഗ്യ- വിനോദസഞ്ചാരത്തിനുള്ള ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക, ഓൺലൈൻ മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) പോർട്ടൽ സ്ഥാപിച്ച് ഡിജിറ്റലൈസേഷൻ പ്രാപ്തമാക്കുക, ആരോഗ്യ മൂല്യമുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് മന്ത്രാലയം ലക്ഷ്യം വെയ്‌ക്കുന്നത്. ശാരീരികമോ മാനസികമോ ആത്മീയമോ ആയ പ്രവർത്തനങ്ങളിലൂടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യാത്രയാണ് ആരോഗ്യ ടൂറിസം(വെൽനെസ്സ് ടൂറിസം).
2016 നവംബർ 30-ന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇ-ടൂറിസ്റ്റ് വിസ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും ഇ-ടൂറിസ്റ്റ് വിസ പദ്ധതി ഇ-വിസ സ്‌കീം എന്നാക്കി മാറ്റിയെന്നും നിലവിൽ ഇ-മെഡിക്കൽ വിസയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ-വിസയുടെ കൂടെ ഇ-മെഡിക്കൽ അറ്റൻഡന്റ് വിസയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് കിഷൻ റെഡ്ഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം ശിവഗിരി തീർത്ഥാടന സർക്ക്യൂട്ടിൽ ഉൾപ്പെടുത്തി വിനോദസഞ്ചാര വികസനത്തിനായി പ്രഖ്യാപിച്ച 66.43 കോടിയിൽ ഇതുവരെ 15.57 കോടി രൂപ അനുവദിച്ചെന്ന് കിഷൻ റെഡ്ഡി ലോക്സഭയിൽ അറിയിച്ചു. മാത്രമല്ല മറീന കം പോർട്ട് മാതൃകയിൽ ആലപ്പുഴ തുറമുഖത്തെ വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിക്കുന്ന ഉടൻ, സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments