ശ്രീനഗർ: വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗർ. ഡിസ്‌നി ലാൻഡ് മാതൃകയിലുള്ള വലിയ അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉപദേശം സ്വീകരിക്കാനാണ് നീക്കം.
ഡിസ്‌നി, യൂണിവേഴ്‌സൽ, റാമോജി എന്നിവ സന്ദർശിച്ച ശേഷമാകും പാർക്കിന്റെ രൂപരേഖ തയ്യാറാക്കുക. പദ്ധതി കശ്മീരിലെ വിനോദ സഞ്ചാരത്തിന് പോത്സാഹനം നൽകും. കശ്മീരിലെ ആദ്യ വിദേശ സംരംഭമായ മാൾ ഓഫ് ശ്രീനഗറിന് തറക്കല്ലിട്ടതിന് തൊട്ടടുത്ത ദിവസമാണ് അമ്യൂസ്‌മെന്റ് പാർക്ക് സംബന്ധിച്ച വിവരവും പുറത്തുവന്നത്. 250 കോടി മുതൽമുടക്കിലാണ് ശ്രീനഗറിൽ ഷോപ്പിംഗ് മാൾ യാഥാർത്ഥ്യമാകുക. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മാളിന് തറക്കല്ലിട്ടു. ബുർജ് ഖലീഫയുടെ നിർമ്മാതാക്കളായ ഇമാർ ഗ്രൂപ്പിനാണ് നിർമാണ ചുമതല.
ജമ്മു-കശ്മീരിലെ ആദ്യ വിദേശ നിക്ഷേപം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 10 ലക്ഷം ചതുരശ്രയടിയിൽ ഒരുങ്ങുന്ന മാൾ 2026-ഓടെ നിർമാണം പൂർത്തിയാകും. 500-ൽ അധികം വ്യാപാര സ്ഥാപനങ്ങൾ മാളിലുണ്ടാകും. 150 കോടി രൂപ ചെലവഴിച്ചാകും ഐ.ടി ടവർ നിർമിക്കുക. ജമ്മുവിൽ പുതിയ ഐ.ടി ടവറിന്റെ നിർമാണവും ഉടൻ ആരംഭിക്കുമെന്നും ഷോപ്പിങ് മാൾ കശ്മീരിന് പുത്തൻ അനുഭവമാകുമെന്നും ഗവർണർ സൂചിപ്പിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്മീരിൽ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിനോദ സഞ്ചാരമേഖലയിൽ പുത്തൻ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തുന്നത്.
Comments