എറണാകുളം: ഇടുക്കിയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പരിപാലിക്കുന്നതിനായി പടുകൂറ്റൻ കൂടൊരുക്കി കോടനാട് ആനക്കളരി. 24 തൂണുകളും ഓരോ വശത്തും 12 വീതം ക്രോസ് ബാറുകളുമാണ് ഈ കൂടിനുള്ളത്. മൂന്നാറിൽ നിന്നുമെത്തിച്ച യൂക്കാലി തടികൾ കൊണ്ടാണ് കൂട് നിർമ്മിച്ചിരിക്കുന്നത്.
ആനയെ പിടികൂടിയാൽ കുങ്കി ആനകളുടെ സഹായത്തോടെ ഇവിടേക്കാണ് എത്തിക്കുക. കൊമ്പനെ പരിചരിച്ച് മെരുക്കുന്നത് വരെ കോടനാടുള്ള കൂട്ടിൽ തുടരും.
ആനയെ പരിച്ചരിക്കാൻ രണ്ട് പാപ്പാൻമാരും കോടനാട് ആനക്കളരിയിൽ തയ്യാറായി. പ്രായം കുറവായതിനാൽ അരികൊമ്പൻ വേഗം ഇണങ്ങുമെന്നാണ് കരുതുന്നത്.
കാട്ടാന മെരുങ്ങുന്നത് വരെ ഈ കൂട്ടിൽ തുടരും. തുമ്പിക്കൈ നീട്ടി ഭക്ഷണം കഴിക്കാൻ തുടങ്ങിയാലാണ് ചോറ് മുതലായ ആഹാരങ്ങൾ നൽകുക. കാട്ടിൽ നിന്നും പിടിച്ച പീലാണ്ടി അടക്കം ഇപ്പോൾ ആറ് ആനകൾ നിലവിൽ കളരിയിലുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം സംരക്ഷണം ഏറ്റെടുത്ത അഭിമന്യു എന്ന നാട്ടാനയെയും ഇവിടെ പരിചരിച്ചു വരുന്നുണ്ട്.
നിരവധി ആനകളെ ചട്ടം പഠിപ്പിച്ച ചരിത്രമുണ്ട് കോടനാട് ആനക്കളരിക്ക്. അട്ടപ്പാടി വനമേഖലയിൽ ഒൻപത് പേരുടെ ജീവനെടുത്ത പീലാണ്ടിയെ മെരുക്കി ചന്ദ്രു ആക്കിയത് കോടനാട്ടിലാണ്. ഇവിടേക്കാണ് അരിക്കൊമ്പനെയും എതിർക്കുന്നത്. ആനയെ വരവേൽക്കാൻ കോടനാട് ആനക്കളരി സജമായിരിക്കുകയാണ്.
Comments