ബോളിവുഡ് താരം അനുഷ്‌ക ശർമയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. പ്രണയം തുറന്ന് പറയുന്നതിന് മുമ്പ് തന്നെ ഇരുവരും ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രണയമല്ല എന്നുമാണ് കോഹ്‌ലി വെളിപ്പെടുത്തിയിരിക്കുന്നത്. അനുഷ്‌കയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ചുള്ള അനുഭവവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
എ.ബി ഡിവില്ലിയേഴ്‌സിന്റെ ‘ദ 360 ഷോ’ യിലാണ് കോഹ്‌ലി മനസ്സ് തുറന്നത്. 2013-ൽ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരവരും ആദ്യമായി കാണുന്നതും തമ്മിൽ പരിചയപ്പെടുന്നതും. അൽപം പരിഭ്രമത്തോടെയാണ് ആദ്യമായി അനുഷ്‌കയെ കണ്ടുമുട്ടിയതെന്ന് താരം പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയിലെ രസകരമായ അനുഭവങ്ങളും താരം വിവരിച്ചു.
‘ഏറെ സമ്മർദ്ദത്തോടെയാണ് ഞാൻ സെറ്റിലെത്തിയത്. അവളോട് എങ്ങനെ ഹായ് പറയും, എന്ത് പറയും എന്നിങ്ങനെ ആലോചിക്കുകയായിരുന്നു ഞാൻ. അനുഷ്‌ക വരുന്നതിനും അഞ്ച് മിനിറ്റ് മുമ്പ് ഞാൻ സ്ഥലത്തെത്തിയിരുന്നു. അവൾക്ക് ഇത്രയും ഉയരമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. സാധാരണ ഉയരത്തിലുള്ള ഹീലിന്റെ ചെരിപ്പാണ് അനുഷ്‌ക ഇട്ടിരുന്നത്. ഞാൻ അവൾക്ക് മുന്നിൽ നിന്നാൽ ഒരു കുള്ളനെപ്പോലെയുണ്ടാകുമെന്ന് ആരെങ്കിലും പറഞ്ഞതിനാലാവാം ഹൈഹീൽ ഇട്ടില്ല. അനുഷ്‌കയെ കണ്ട എന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു: ഉയരമുള്ളതൊന്നും ഇടാൻ കിട്ടിയില്ലേ?
എന്താ പറഞ്ഞെ മനസിലായില്ല എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ആകെ കുഴപ്പത്തിലായി. കൂടുതൽ പതറാൻ തുടങ്ങി. പിന്നീട് ഷൂട്ട് പൂർത്തിയാവുകയും അനുഷ്‌ക നല്ല വ്യക്തിയാണെന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ പരസ്പരം ബന്ധപ്പെടാൻ തുടങ്ങി സുഹൃത്തുക്കളായി. പിന്നീട് പതിയെ ഞങ്ങൾ ഡേറ്റിംഗും തുടങ്ങി. പെട്ടെന്നുള്ള ഡേറ്റിംഗ് ആയിരുന്നില്ല അത്. കുറേ നാൾ സംസാരിച്ചു. ഞാൻ അവളുമായി പ്രണയത്തിലാവുകയാണെന്ന് എനിക്ക് ആദ്യമെ തോന്നിയിരുന്നു.
മാസങ്ങളോളം ചാറ്റ് ചെയ്ത ശേഷം സിംഗിളായിരുന്നപ്പോൾ ഞാൻ അങ്ങനെ ചെയ്തിരുന്നു ഇങ്ങനെ ചെയ്തിരുന്നു എന്നെല്ലാം പറഞ്ഞ് മെസ്സേജ് അയച്ചു. സിംഗിൾ ആയിരുന്നു എന്ന് പറഞ്ഞതുകൊണ്ട് എന്തായിരുന്നു ഉദ്ദേശിച്ചത് എന്നായിരുന്നു അനുഷ്‌കയുടെ മറുചോദ്യം. ആദ്യമെ പ്രണയം ഉറപ്പിച്ചെങ്കിലും ആ ചോദ്യം പിന്നീട് അരോചകമായി തോന്നി. പിന്നീടാണ് അവൾ എന്നെ ഒപ്പം കൂട്ടാൻ തീരുമാനിക്കുന്നത്.’ കോഹ്‌ലി പറഞ്ഞു.
2017-ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇറ്റലിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യയിലെത്തിയ ശേഷം വൻ ആഘോഷ പരിപാടികളും നടത്തിയിരുന്നു.
Comments