തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതി സംസ്ഥാന സർക്കാരിന്റേതാക്കി ചിത്രീകരിക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രോൾ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ മലാപ്പറമ്പ് -പുതുപ്പാടി വരെ ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചത്. ഇതോടെ, പദ്ധതിക്ക് പിന്നിൽ സംസ്ഥാന സർക്കാരാണെന്ന തരത്തിൽ തന്റെ ചിത്രമുള്ള പോസ്റ്ററിനൊപ്പം മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.
പദ്ധതി മലബാറിന്റെ ഏറെ കാലത്തെ ആവശ്യമായിരുന്നുവെന്നും അത് യാഥാർത്ഥ്യമാകാൻ പോകുകയാണെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു. പിന്നാലെയാണ് മന്ത്രിക്കെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്. കേന്ദ്രപദ്ധതിയെ തന്റെ കീശയിലാക്കാൻ ശ്രമിക്കുന്നതിൽ നാണമില്ലെയെന്നുള്ള തരത്തിൽ പ്രതികരണങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. പ്രതികരണം രൂക്ഷമായതോടെ മൂന്ന് തവണ മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി. അവസാനം ഇപ്പോൾ മുഖം രക്ഷിക്കാനായി കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മന്ത്രി.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തുവന്നു. “മിസ്റ്റർ മുഹമ്മദ് റിയാസ് താങ്കൾക്ക് ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാൻ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്‌ളക്‌സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ..” മുഹമ്മദ് റിയാസ് പങ്കുവെച്ച അതേ ചിത്രത്തിനൊപ്പം സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments