മുംബൈ : 15 വർഷം മുമ്പ് ഒളിവിൽ പോയ പ്രതി പിടിയിൽ. ടാറ്റുവിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്. നിരോധിത മേഖലയിൽ നിന്ന് ഇന്ധനം മോഷ്ടിച്ച കേസിലെ പ്രതിയായ 63-കാരനെയാണ് സ്‌പെഷ്യൽ ഡ്രൈവിലൂടെ ഉദ്യോഗസ്ഥർ പിടികൂടിയത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. അറസ്റ്റിന്റെ സമയത്ത് കൈയ്യിൽ കുത്തിയിരുന്ന ടാറ്റുവാണ് അടയാളമായി രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
മുംബൈ പോർട്ട് ട്രസ്റ്റിൽ നിന്ന് ഇന്ധനം മോഷ്ടിച്ച കേസിൽ 2008-ലാണ് അർമുഖം ദേവേന്ദ്ര ആദ്യം അറസ്റ്റിലാവുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതി ഒളിവിൽ പോകുന്നത്. എന്നാൽ കയ്യിലെ ടാറ്റു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് പ്രതി പിടിക്കപ്പെടുന്നത്. അന്വേഷണത്തിനിടയിൽ അർമുഖം മരിച്ചുവെന്നും ചിലർ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയെന്നും ചിലർ പറഞ്ഞു. അർമുഖത്തിന്റെ മകനെ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പിന്നീട് ഇയാളുടെ ഫോണിലേക്ക് വരുന്ന കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.
പിന്നീട് നിരന്തരമായ നിരീക്ഷണത്തിലൂടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിന്ന് അർമുഖം ജോലി ചെയ്യുന്ന ട്രാൻസ്‌പോർട്ട് ബസ് സർവീസ് തിരിച്ചറിഞ്ഞു. തുടർന്ന് വേഷം മാറിയെത്തിയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Comments